തിരുവനന്തപുരം: ദേശീയപാതയിൽ പന്തിനു പിന്നാലെ ഓടിയ കുഞ്ഞിനെ അവസരോചിതമായി ഇടപെട്ട് രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ആദരം. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പർ. 83 സർവീസ് നടത്തിയ ഡ്രൈവർ കെ. രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.
കഴിഞ്ഞ 29 ന് ഉദയൻകുളങ്ങരയിൽ വൈകിട്ട് നാലര മണിയോട് കൂടിയായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം ദേശീയപാതയ്ക്കരികിലെ കടയിൽ സൈക്കിൾ വാങ്ങാനെത്തിയ രണ്ടു വയസ്സുകാരൻ കയ്യിലെ പന്ത് റോഡിലേക്ക് പോയപ്പോൾ പിറകേ ഓടി. കുഞ്ഞ് റോഡിന് നടുവിൽ എത്തിയപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.
ഇതിനിടയിൽ കുട്ടിക്ക് സമീപമെത്തിയ ബസ് ബ്രേക്കിട്ട് നിർത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തിരുന്നു.
തിരക്കേറിയ റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്ന സമയത്തായിരുന്നു ഇത്. എന്നാൽ വാഹനങ്ങളെയൊന്നും ശ്രദ്ധിക്കാതെ രണ്ടുവയസുകാരൻ റോഡിലേക്കു ഓടി. ഇതുകണ്ടു മാതാപിതാക്കൾക്ക് നിലവിളിക്കാനെ സാധിച്ചിരുന്നുള്ളു. വേഗതയിലെത്തിയ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് ശക്തമായി ബ്രേക്കിട്ടതിനാലാണ് കുട്ടി അപകടത്തിൽനിന്ന് രക്ഷപെട്ടത്. കുട്ടി നിന്നിരുന്നതിന്റെ രണ്ടു മീറ്റർ മാത്രം അകലെയാണ് വൻ ശബ്ദത്തോടെ ബസ് നിന്നത്. റോഡിന് നടുവിലേക്ക് ഓടുന്നതു കണ്ട് ബസിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ ബഹളമുണ്ടാക്കിയിരുന്നു.
You may also like:തൂത്തുക്കുടിയില്‍ എസ്.ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; കോണ്‍സ്റ്റബിളിന് പരിക്ക്
ബസിന് മുന്നിൽനിന്ന് മാത്രമല്ല, എതിർദിശയിൽ അമിതവേഗത്തിൽ വന്ന ബൈക്കും കുട്ടിയെ ഇടിച്ചുവീഴ്ത്താതെ നേരിയ വ്യത്യാസത്തിൽ കടന്നുപോയി. ഏറെ തിരക്കേറിയ സമയത്തായിരുന്നു ഈ സംഭവം. പിന്നീട് വന്ന വാഹനങ്ങൾ നിർത്തിയതോടെ കുട്ടിയെ മാതാപിതാക്കൾ ഓടിപോയി എടുക്കുകയായിരുന്നു. റോഡിന്റെ പാതിയിലേറെ ഭാഗം പിന്നിട്ട് കുട്ടി പന്തിന് പിന്നാലെ ഓടിയിരുന്നു.
അതുവഴി പോയ യാത്രക്കാരും നാട്ടുകാരും ഓടിക്കൂടി, കുട്ടിയെ ശ്രദ്ധിക്കാത്തതിന് മാതാപിതാക്കളെ ശാസിച്ചു. ഏതായാലും പന്തെടുക്കാൻ നടുറോഡിലേക്ക് ഓടി ബസിന് മുന്നിൽ അകപ്പെട്ടിട്ടും തലനാരിഴയ്ക്ക് കുട്ടി രക്ഷപെടുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇതിനോടകം നിരവധിയാളുകളാണ് ഈ ചിത്രം കണ്ടത്. പലരും ഞെട്ടൽ രേഖപ്പെടുത്തി. കുട്ടിയെ നോക്കാതിരുന്ന മാതാപിതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽമീഡിയയിലൂടെ പലരും ഉന്നയിക്കുന്നത്.
മികച്ച പ്രവർത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവർ കെ. രാജേന്ദ്രന് ഗുഡ് സർവീസ് എൻട്രി സർട്ടിഫിക്കറ്റ് നൽകുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. തുടർന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള യോഗം സംഘടിപ്പിക്കുകയും ചെയ്തു.
എടിഒ: കെ.ജി സൈജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഡിഇ: നസീർ. എം, വൈക്കിൾ സൂപ്പർവൈസർ യബനിസർ, യൂണിയൻ പ്രതിനിധികളായ സതീഷ് കുമാർ, അനിൽകുമാർ, രതീഷ്കുമാർ, മനോജ്, എസ്. കെ. മണി, സൂപ്രണ്ട് സന്ധ്യാ ദേവി, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി.എസ്. ബിനു, തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.