കൊച്ചി: വയനാട്ടുകാരായ രണ്ട് യുവാക്കൾ പിറവത്ത് പുഴയിൽ മുങ്ങി മരിച്ചു. ചെറുകാട്ടുർ കുഴിമൂളിൽ വീട്ടിൽ ഡെറിൻ റോജസ് (20), കമ്പളക്കാട് ചുണ്ടക്കര വടക്കേടത്ത് സെബിൻ ജോസ് (20) എന്നിവരാണ് മരിച്ചത്.
എറണാകുളം ഇരുമ്പനത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പുഴയിലേക്ക് ചാടി, ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹങ്ങൾ പിറവം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
തിരുവനന്തപുരം നെയ്യാറ്റിൻകര ചിറ്റാർ ഡാമിൽ ഇന്ന് വൈകിട്ട് 13 വയസ്സുകാരൻ മുങ്ങിമരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ മകൻ സോലിക് ആണ് മരിച്ചത്. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടയിൽ അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു കുട്ടി.
Also Read-വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു
നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റാറിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു കുടുംബം. വെള്ളറട വിപിഎം എച്ച് എസ്സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സോലിക്. മൃതദേഹം ആശാരി പള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.