തിരുവനന്തപുരം: വടകരയില്‍ സി.പി.എം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് എം.എല്‍.എ. 60 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. 162 ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി കോടതി പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മതിയായ സുരക്ഷയൊരുക്കിയില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസു കൊടുക്കും. എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകരയില്‍ 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിക്കും. കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ സിപിഎമ്മിനു കഴിയൂ. അതിനാല്‍ റീപോളിങ് ആവശ്യപ്പെടുന്നില്ല. യു.ഡി.എഫിന് 18 സീറ്റ് കിട്ടുമെന്നും മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
162 ബൂത്തുകള്‍ ഹൈപ്പര്‍ സെന്സിറ്റിവ് ആയി കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം അതനുസരിച്ചുള്ള ഒരു നടപടിയുമുണ്ടായില്ല. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ പി ജയരാജന്റെ ബൂത്തില്‍ യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്‍ അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കള്ളവോട്ടിന്റെ ദൃശ്യം സഹിതമുള്ള തെളിവുകള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. വോട്ടെണ്ണല്‍ കഴിഞ്ഞായാലും തെളിവു സഹിതം കള്ളവോട്ടിനെതിരെ നിയമയുദ്ധം തുടരുമെന്നും മുരളീധരന് പറഞ്ഞു.
താലൂക്ക് മാറുന്നതിന് അനുസരിച്ച് സിപിഎമ്മിന്റെ നയം മാറുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് എതിര്, പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിനൊപ്പവും അതേസമയം മാഹിയില്‍ കമലഹാസന്റെ പാര്‍ട്ടിക്കൊപ്പവുമാണ്. ബംഗാളില്‍ സിപിഎമ്മിന് ഒന്നും കിട്ടില്ലെന്നാണ് വാര്‍ത്തകളില്‍നിന്നു മനസിലാവുന്നത്. തൃപുരയില്‍ ഇതാണ് സ്ഥിതി. തമിഴ്നാട്ടില്‍ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിക്കൊപ്പമായതിനാല്‍ ചിലപ്പോള്‍ ജയിച്ചേക്കാം. എന്തായാലും ഈ തെരഞ്ഞെടുപ്പില്‍ സിപിഎം ഒറ്റയക്കമായി ചുരുങ്ങുമെന്ന് മുരളീധരന് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.