News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 2, 2020, 6:01 PM IST
ഫയൽ ചിത്രം
തിരുവനന്തപുരം: അഭിമാന പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ലൈഫ് പദ്ധതിയിലെ പൊള്ളത്തരം തുറന്ന് കാട്ടാതെ നിലനിൽപ്പില്ലെന്ന തിരിച്ചറിവിലാണ് യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ പദ്ധതിയെ ചൊല്ലിയുള്ള വിവാദം കെടാതെ നിലനിര്‍ത്താനാണ് കോൺഗ്രസ് യുഡിഎഫ് നേതാക്കൾക്കിടയിലെ ധാരണ. ലൈഫ് മിഷൻ സംസ്ഥാന സര്‍ക്കാരിന്റെ മാത്രം പദ്ധതിയല്ലെന്നും കേന്ദ്ര-തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയതെന്നും വിശദീകരിച്ച് ക്യാംപയ്ൻ ശക്തമാക്കാനാണ് തീരുമാനം.
വിവാദങ്ങൾക്കിടെ മുഖം മിനുക്കാൻ വീണുകിട്ടിയ അവസരമായാണ് ഇടത് മുന്നണി ലൈഫ് മിഷൻ പദ്ധതിയെ കാണുന്നത്. കക്ഷി രാഷ്ട്രീയ താൽപര്യം നോക്കാതെ ഗുണഭോക്താക്കളെ അണിനിരത്തി പദ്ധതിയുമായി മുന്നോട്ട് പോയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വേരുറപ്പിക്കാമെന്ന കണക്കുകൂട്ടലാണ് ഇടത് മുന്നണിക്കും ഉള്ളത്. പ്രതിപക്ഷ ആരോപണങ്ങളെ അതേ നാണയത്തിൽ തിരിച്ചടിച്ചാണ് മുഖ്യമന്ത്രി അടക്കം ഇടത് മുന്നണി നേതാക്കളുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
Read Also:
'ക്രെഡിറ്റ് എടുത്തോളൂ; പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല': മുഖ്യമന്ത്രി
വിശദമായ വാര്‍ത്താ സമ്മേളനം നടത്തി കണക്കിൽ പൊരുത്തക്കേടുണ്ടെന്ന് സര്‍ക്കാരിനെതിരെ ആദ്യം ആഞ്ഞടിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. സര്‍ക്കാരിന് ക്രെഡിറ്റെടുക്കാനാകില്ലെന്ന് പറഞ്ഞ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്ന പ്രതിപക്ഷത്തെ 'ഈ പാവങ്ങളെയാണോ പ്രതിപക്ഷം ബഹിഷ്കരിക്കുന്നതെന്ന' മറുതന്ത്രം പയറ്റി മുഖ്യമന്ത്രി നേരിട്ടു. കേന്ദ്ര സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നൽകിയ ഫണ്ടാണ് ലൈഫ് പദ്ധതിയിൽ പെട്ട വീടുകളുടെ അടിസ്ഥാനമെന്ന് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ നിലപാടെടുത്തു. യുഡിഎഫ് കാലത്ത് നിര്‍മ്മിച്ച വീടുകളുടെ കണക്ക് നിരത്തി ഉമ്മൻചാണ്ടിയും സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. പൊതു പരിപാടികളിലും വാര്‍ത്താ സമ്മേളനങ്ങളിലും മാത്രമല്ല സോഷ്യൽ മീഡിയ വരെ ഫലപ്രദമായി ഉപയോഗിച്ച് സര്‍ക്കാരിനെതിരായ ക്യാംപയിൻ ശക്തമാക്കാനാണ് പ്രതീപക്ഷ നീക്കം.
ലൈഫ് പദ്ധതിയിൽ രണ്ട് ലക്ഷത്തി പതിന്നാലായിരത്തിലേറെ വീടുകൾ പണിതുവെന്ന മുഖ്യമന്ത്രിയുടെ വാദം സത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാൻ നിയമസഭയിൽ സി പി എം MLA കെ ജെ മാക്സിയുടെ ചോദ്യത്തിന് മന്ത്രി എ സി മൊയ്തീൻ നൽകിയ ഉത്തരവും കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു.
മന്ത്രി നിയമസഭയിൽ പറഞ്ഞതനുസരിച്ച് ലൈഫ് പദ്ധതിയിൽ സ്ഥലമുള്ളതും വീട് പണിയാൻ അർഹതയുള്ളവരുമായി കണ്ടെത്തിയത് 1,00,618 പേർ മാത്രമാണ്. പിന്നെയെങ്ങനെ 214212 പേർക്ക് വീട് നൽകിയെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു. ഒരോ പഞ്ചായത്തിലും, നഗരസഭയിലും എത്ര വീടുകൾ വീതം പണി പൂർത്തിയാക്കിയെന്ന കണക്ക് പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നാണ് ആവശ്യം.
Also Read
മണികണ്ഠന്‍റെ സ്വപ്നം യാഥാർഥ്യമായി: തന്റെ വലിയ ആരാധകനെ കാണാൻ ഒടുവിൽ മുഖ്യമന്ത്രി നേരിട്ടെത്തി
ലൈഫ് മിഷനിലെ കേന്ദ്ര വിഹിതത്തിൽ പങ്കുപറ്റി രംഗത്തെത്തുന്ന ബിജെപിയുടെ ലക്ഷ്യവും തദ്ദേശ തെരഞ്ഞെടുപ്പ് തന്നെ എന്ന് വ്യക്തം. കേന്ദ്ര വിഹിതം എത്രയാണെന്ന് വ്യക്തമാക്കണമെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ അടക്കമുള്ളവരുടെ ആവശ്യം. മറ്റ് പ്രാദേശിക വിഷയങ്ങൾക്കൊപ്പം ലൈഫ് പദ്ധതിയിലെ കേന്ദ്ര വിഹിതം കൂടി എടുത്ത് പറഞ്ഞാവും ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടമെന്നതും വ്യക്തം.
First published:
March 2, 2020, 5:56 PM IST