കോഴിക്കോട്: യുഡിഎഫുമായുള്ള നീക്ക്പോക്ക് തദേശ തെരഞ്ഞെടുപ്പോടെ അവസാനിപ്പിച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ല. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുമായി സഖ്യം ആഗ്രഹിക്കുന്നില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉപാധികളില്ലാതെ പിന്തുണച്ചിരുന്നു. ആ സൗഹൃദത്തില്‍ നിന്നാണ് നീക്കുപോക്കുണ്ടായത്. ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് അറിയാവുന്ന കാര്യമാണ്.
തദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുഡിഎഫ് നേതാക്കള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. പിന്നെങ്ങനെ മുല്ലപ്പള്ളി മാത്രം അറിഞ്ഞില്ലെന്ന് പറയുന്നതെന്നും ഹമീദ് വാണിയമ്പലം ചോദിക്കുന്നു. കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തില്‍ നിന്ന് മുഖം മറയ്ക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതെന്നും ഹമീദ് ആരോപിച്ചു.
തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മുല്ലപ്പള്ളിയ്ക്ക് മാറിനില്ക്കാന് കഴിയില്ല. 100 സീറ്റില്‍ നീക്കുണ്ടായതില് യുഡിഎഫിനും തങ്ങള്‍ക്കും ഒരുപോലെ ഗുണമുണ്ടായ കാര്യമാണെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. എല്‍ഡിഎഫുമായി മുമ്പുണ്ടാക്കിയ നീക്ക് പോക്കും പ്രാദേശിക തലത്തിലായിരുന്നു.
എല്‍ഡിഎഫ് ഇപ്പോഴിത് വിവാദമാക്കിയത് ഹൈന്ദവ വോട്ടുകളുടെ ധ്രൂവീകരണം ലക്ഷ്യമിട്ടാണ്. യുഡിഎഫില്‍ നിന്ന് ഹിന്ദു-ക്രൈസ്തവ വോട്ടുകളുടെ അടിയൊഴുക്കുണ്ടായെന്ന അവകാശ വാദം ശരിയല്ല. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി നീക്ക് പോക്കിനെക്കുറിച്ച് കെ മുരളീധരന് അപ്പോഴും ഇപ്പോഴും കൃത്യമായ നിലപാടുണ്ടായിരുന്നെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേര്‍ത്തു
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.