ദേവികുളം: ദേവികുളം എംഎൽഎയായ എസ് രാജേന്ദ്രന്റേത് കയ്യേറ്റഭൂമി തന്നെയെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് വില്ലേജ് ഓഫീസർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. എംഎൽഎയുടെ വിവാദ ഭൂമിയുടെ രേഖകൾ വില്ലേജ് ഓഫീസിൽ നിന്നും അപ്രത്യക്ഷമായതായും വില്ലേജ് ഓഫീസർ സബ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എസ് രാജേന്ദ്രന്റെ ഇക്കാനഗറിലുള്ള സ്ഥലം കഴിഞ്ഞ ദിവസം മുന്നാർ വില്ലേജ് ഓഫീസർ പരിശോധന നടത്തിയിരുന്നു. ദേവികുളം സബ് കളക്ടർ രേണു രാജിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. തുടർന്ന് കെഎസ്ഇബിയുടെ ഭൂമി എംഎൽഎ കയ്യേറ്റം നടത്തി എന്ന ആരോപണം വില്ലേജ് ഓഫീസറും ശരിവയ്ക്കുകയായിരുന്നു. അതേസമയം, രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലത്തിന്റേതടക്കം രേഖകൾ വില്ലേജ് ഓഫീസിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കയ്യേറ്റ സ്ഥലത്ത് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും മണ്ണു നികത്തലിനും എം എൽ എ അനുമതികളൊന്നും തേടിയിട്ടില്ലെന്നും വില്ലേജ് ഓഫീസർ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ എസ് രാജേന്ദ്രൻ ഭൂമി കയ്യേറിയതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തുവരുന്നത്. കയ്യേറ്റത്തെ സംബന്ധിച്ച് ലഭിച്ച പരാതിയേത്തുടർന്നു ഞായറാഴ്ച സബ് കളക്ടർ നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.