തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ താക്കീത് ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പാലായില്‍ പുതിയ മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന മന്ത്രിയുടെ പ്രഖ്യാപനമാണ് പെരുമാറ്റച്ചട്ട ലംഘനമായത്. പാലാ രാമപുരം വെള്ളിലാപ്പള്ളി സേക്രട്ട് ഹാര്‍ട്ട് സ്കൂളിനോട് ചേര്‍ന്നുള്ള കാര്‍മലൈറ്റ് കോണ്‍വെന്റ് സന്ദര്‍ശനത്തിനിടെ ഒരു മാധ്യമത്തോടെ സംസാരിക്കവെയാണ് മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. പരാതിയെ തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരിയായ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടി. പരാതി ശരിയാണെന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ നല്‍കിയതെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.