മലപ്പുറം: ഇഎംഎസ്, എകെജി ദിനാചരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴത്തിയ പ്രാദേശിക സിപിഎം നേതാവിന്റെ പ്രസംഗം വൈറലായി. മാർച്ച് 19 ന് ചെമ്പ്രക്കോട്ടൂരിൽ നടന്ന ഇഎംഎസ്, എകെജി ദിനാചരണ യോഗത്തിലെ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ ഇമാമാണെന്നാണ് സിപിഐഎം പ്രാദേശിക നേതാവായ അബ്ദുറഹ്മാൻ പുൽപറ്റ അഭിപ്രായപ്പെട്ടത്.
'വലത്തേ അറ്റത്ത് ഖമറുൽ ഉലമ, ഇടത്തേ ഭാഗത്ത് സയിദ് ഉൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ. നടുക്ക് ശൈഖുൽ മശായിഖ് പിണറായി വിജയൻ, ക്യാപ്റ്റൻ. കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ഒരു ഇമാമുണ്ടെന്ന് മനസ്സിലായിരിക്കുന്നു. അതാണ് ഒരു ശർറും ഏൽക്കാത്തത്,' അബ്ദുറഹ്മാൻ പുൽപറ്റ പറഞ്ഞു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം ലീഗിൽ നിന്ന് സിപിഐഎമ്മിലെത്തിയ നേതാവാണ് അബ്ദുറഹ്മാൻ പുൽപറ്റ.
കരിമ്പട്ടികയിൽ പെട്ട കമ്പനിക്ക് കരാർ; സിൽവർലൈനിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല
സിൽവർലൈനിൽ (SilverLine Project) മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കുന്ന കൺസൾട്ടൻസി കമ്പനിയുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ഫ്രഞ്ച് കമ്പനിക്ക് കരാർ നൽകിയതിൽ കമ്മീഷൻ കൈപറ്റിയിട്ടുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപാട് നടത്തിയതായും അദ്ദേഹം ആരോപിച്ചു.
സിൽവർലൈനിന് സർവേ നടത്തിയതിലും അദ്ദേഹം അഴിമതി ആരോപണം ഉന്നയിക്കുന്നുണ്ട്. കരിമ്പട്ടികയിൽ പെട്ട ഫ്രഞ്ച് കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. അഞ്ച് ശതമാനമാണ് കമ്പനിയുടെ കമ്മീഷൻ. പദ്ധതിക്ക് വിദേശ വായ്പ കിട്ടാൻ യാതൊരു സാധ്യതയില്ലാത്തതുകൊണ്ട് തന്നെ ഭൂമി തിടുക്കത്തിൽ ഏറ്റെടുത്ത് അവ പണയം വെക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധനങ്ങള്‍ ശക്തമാകുന്നതിനിടയിലും പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍വ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കെറെയില്‍ വിഷയത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്.
കെ റെയിൽ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയം മാടപ്പള്ളിയില്‍ അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ മുഖ്യമന്ത്രി തള്ളി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി. 'കോൺഗ്രസ്, ബിജെപി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.