തിരുവനന്തപുരം: ജാതി സംഘടനകളല്ല നവോത്ഥാനത്തിന്റെ പതാകാവാഹകരെന്ന് വിഎസ് അച്യുതാനന്ദന്. എന്നാല്‍ നമുക്ക് ജാതിയില്ലെന്ന് വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിനെപ്പോലും ഒരു ജാതി നേതാവാക്കി ചിത്രീകരിക്കാന്‍ ഇക്കാലത്ത് ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വനിതാ മതിലില്‍ പങ്കെടുക്കവെ പറഞ്ഞു.
വനിതാ മതില് ചരിത്രപ്രധാനമായ ഒരു സംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്നും വിഎസ് അവകാശപ്പെട്ടു. 'പുരുഷാധിപത്യത്തിന്റെ കാല്ക്കീഴില് കഴിയേണ്ടവരല്ല, സ്ത്രീകള്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ലക്ഷക്കണക്കിന് വനിതകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം മതിലില്‍ അണിനിരന്നത്. സാമൂഹ്യ വ്യവഹാരങ്ങളില്‍, പുരുഷനോടൊപ്പം സ്ത്രീയും തുല്യ പ്രാധാന്യത്തോടെ രംഗത്തുണ്ടാവുന്നില്ലെങ്കില്‍ ആ സമൂഹം ഉല്‍പ്പാദനപരമല്ല. പക്ഷെ, ആ വിധത്തില്‍ സ്ത്രീശക്തിയെ തുറന്നുവിടാന്‍ പുരുഷാധിപത്യ മനോഭാവം ഒരുക്കമല്ല. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ഇന്നിവിടെ മതിലായി രൂപപ്പെട്ടത്.' അദ്ദേഹം പറഞ്ഞു.
ഇത് വാസ്തവത്തില്‍ ഒരു വികസന പരിപ്രേക്ഷ്യമാണെന്നും വിഎസ് പറഞ്ഞു. 'ശബരിമലയിലെ സ്ത്രീ പ്രവേശനം ഈ പ്രശ്നത്തിന്റെ ആനുകാലിക സൂചനയാണ്. അവിടെ പുറകോട്ട് പോയാല്‍ കേരളം ആര്‍ജിച്ച നവോത്ഥാന മൂല്യങ്ങളാണ് തകരുന്നത്. തൊഴിലാളിയും കര്‍ഷകനും സ്ത്രീപുരുഷ ഭേദമില്ലാതെ വര്‍ഗപരമായി സംഘടിക്കുകയും അവകാശ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ഇന്ത്യ കടന്നുപോവുന്നത്. ആ സമര ഐക്യവും വര്‍ഗ ഐക്യവും വിപുലപ്പെടുത്തേണ്ടതുണ്ട്.' വിഎസ് കൂട്ടിച്ചേര്‍ത്തു.
തൊഴിലിടങ്ങളില്‍ ഇരിക്കാന്‍ അനുവാദമില്ലാത്ത, തുല്യ വേതനവും തുല്യ അവസരങ്ങളും നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക്, അവരുടെ കരുത്ത് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇന്നത്തെ വനിതാ മതില് സഹായിച്ചുവെങ്കില്‍, അതുതന്നെയാണ് മതിലിന്റെ വിജയമെന്നും വിഎസ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.