തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാൻ ഡി.ജി.പിക്ക് അനുമതി നൽകിയ സർക്കാർ നടപടിയെ വിമർശിച്ച് വി.ടി ബെൽറാം എം.എൽ.എ. 'സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പെരുമാറുക' എന്നത് ഇത്ര വലിയ അധിക്ഷേപമായാണോ ഈ സര്‍ക്കാര്‍ കാണുന്നതെന്നും ഫേസബുക്ക് കുറിപ്പിൽ ബെൽറാം ചോദിക്കുന്നു.
ഇലക്ഷന്‍ കമ്മീഷനെതിരെ ആരോപണമുന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണനെതിരെയും റവന്യൂ ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന എം എം മണിക്കെതിരെയും സമാനമായ രീതിയില്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കുമോ? അതോ ബെഹ്‌റ മാത്രമാണോ ഈ സര്‍ക്കാരിന് പ്രിയപ്പെട്ട ഏക ഉദ്യോഗസ്ഥന്‍?- ബെൽറാം ചോദിക്കുന്നു.
കുറിപ്പ് പൂർണരൂപത്തിൽകേരളം ഇത് കാണുന്നില്ലേ?
സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുന്നു എന്ന് ആരോപിച്ചു എന്നതിന്റെ പേരില്‍ കെപിസിസി പ്രസിഡണ്ടും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ദീര്‍ഘകാലം പാര്‍ലമെന്റംഗവുമായിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്ത്വം നല്‍കുന്ന ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നു!
എത്ര വലിയ ഒരു അധികാര ദുര്‍വ്വിനിയോഗമാണ് ഈ സിപിഎം സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്! 'സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക' എന്നത് ഇത്ര വലിയ ഒരു അധിക്ഷേപമായിട്ടാണ് ഈ സര്‍ക്കാര്‍ കാണുന്നതെന്നത് ഏതായാലും കൗതുകകരമാണ്. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ പേരില്‍ ഇങ്ങനെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യുന്ന ഒരു കീഴ്വഴക്കം തുടങ്ങി വച്ചാല്‍ അത് എവിടെച്ചെന്ന് നില്‍ക്കുമെന്ന് പിണറായി സര്‍ക്കാരിന് വല്ല ധാരണയുമുണ്ടോ? ഇലക്ഷന്‍ കമ്മീഷനെതിരെ ആരോപണമുന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണനെതിരെയും റവന്യൂ ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന എം എം മണിക്കെതിരെയും സമാനമായ രീതിയില്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കുമോ? അതോ ബെഹ്‌റ മാത്രമാണോ ഈ സര്‍ക്കാരിന് പ്രിയപ്പെട്ട ഏക ഉദ്യോഗസ്ഥന്‍?
ബെഹ്‌റയേക്കുറിച്ച് ഇതിനേക്കാള്‍ എത്രയോ ഇരട്ടി ഗൗരവമുള്ള വിമര്‍ശനം 2018ല്‍ ഇതേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയിട്ടുണ്ടല്ലോ. ബെഹ്‌റ എന്‍ഐഎ യില്‍ ഉദ്യോഗസ്ഥനായിരുന്ന കാലത്താണ് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഇസ്രത്ത് ജഹാന്‍ കൊലക്കേസില്‍ അമിത് ഷായേയും നരേന്ദ്ര മോദിയേയും സംരക്ഷിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതിന്റെ പ്രത്യുപകാരമായി മോദിയുടെ ശുപാര്‍ശയില്‍ ലഭിച്ചതാണ് ഇപ്പോഴത്തെ ഡിജിപി സ്ഥാനമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നുവല്ലോ? അതിനെതിരെ കേസിന് പോവാന്‍ തോന്നാതിരുന്ന ബെഹ്‌റയാണ് ഇപ്പോള്‍ ഉമ്മാക്കി കാട്ടാന്‍ നോക്കുന്നത്.
Also Read
മോദിയുടെ തെറ്റായ വഴികളിലൂടെയാണ് പിണറായി വിജയന്‍ സഞ്ചരിക്കുന്നത്: ഉമ്മൻ ചാണ്ടിമോദിയേയും ഷായേയും കൊലക്കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് അഭിമാനമായും സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക എന്നത് കൊടിയ അപമാനമായും കാണാന്‍ ലോകനാഥ് ബെഹ്‌റക്കുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാല്‍ ഇതേ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിന്റെ കേരളത്തിലെ ലോക്കല്‍ ഗാര്‍ഡിയനായ പിണറായി വിജയനുമുള്ളത് എന്നാണ് സര്‍ക്കാരിന്റെ ഈ പ്രോസിക്യൂഷന്‍ അനുമതി തെളിയിക്കുന്നത്.
(Disclaimer; അഭിപ്രായം വ്യക്തിപരം)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.