തിരുവനന്തപുരം: പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകര്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സാഹിത്യ അക്കാദമിക്ക് മുന്നില്‍ നടത്തിയ 'വാഴപ്പിണ്ടി' സമരത്തിനെതിരായ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട വി.ടി ബല്‍റാമിന് ഇരട്ടി ലൈക്ക്.
സാംസ്കാരിക നായകരുടെ മൗനത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് 'വാഴപ്പിണ്ടി സമരം' നടത്തിയത്. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയതും. സാസ്കാരിക നായകര്‍ക്ക് എതിരായ ഭീഷണിയില്‍ മുന്നറിയിപ്പു നല്കി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഈ പോസ്റ്റിനു താഴെയാണ് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ എത്തിയത്. ബല്‍റാമിന്റെ മറുപടിക്ക് മുഖ്യമന്ത്രിയുടെ പോസ്റ്റിനു ലഭിച്ചതിന്റെ ഇരട്ടിയിലധികം ലൈക്കുകളാണ് 16 മണിക്കൂറിനിടെ ലഭിച്ചത്.
നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞെന്നു തുറന്നടിച്ചാണ് ബല്‍റാം പിണറായിക്ക് മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ കുറിപ്പിന് 12 K ലൈക്കുകള്‍ ലഭിച്ചപ്പോല്‍ ബല്‍റാമിന്റെ കമന്റിന് 24 K ലൈക്കുകളാണ് ലഭിച്ചത്. മുപ്പതിനായിരത്തിലധികം കമന്റുകളും ബല്‍റാമിന്റെ കുറിപ്പിനുണ്ട്. അതേസമയം മുഖ്യമന്ത്രിക്ക് 2500 കമന്റുകള്‍ മാത്രമേള്ളൂ.
ബല്‍റാമിന്റെ മറുപടി ഹിറ്റായതിനു പിന്നാലെ ക്ലിഫ് ഹൗസിലേക്ക് വാഴിപ്പിണ്ടി കയറ്റി അയയ്ക്കുന്ന 'വാഴപ്പിണ്ടി ചലഞ്ചു'മായി യൂത്ത് കോണ്‍ഗ്രസുകാരും രംഗത്തെത്തി.
ബല്‍റാമിന്റെ മറുപടി ഇങ്ങനെ
'കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്.
ആണല്ലോ? അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്?
സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും, നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.'
ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന് എതിരായ പ്രതിഷേധം ശക്തമാണെന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സമീപകാലത്തൊന്നും ഇത്രയധികം പ്രതിഷേധം സമഹമാധ്യങ്ങളിലൂടെ മുഖ്യമന്ത്രിക്ക് നേരിടേണ്ടിയും വന്നിട്ടില്ല.
Also Read പെരിയ ഇരട്ടക്കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇതിനിടെ മുഖ്യമന്ത്രിയേക്കാള്‍ കൂടുതല്‍ പിന്തുണ കമന്റിട്ട ബല്‍റാമിന് ലഭിച്ചതില്‍ സൈബര്‍ സഖാക്കളും അസ്വസ്ഥരാണ്. അതുകൊണ്ടു തന്നെ പരമാവധി പേരെ രംഗത്തിറക്കി ബല്‍റാമിന്റെ ലൈക്കിനെ മറികടക്കണമെന്ന ആഹ്വാനവും പാര്‍ട്ടി അനുബന്ധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi, Periya twin murder case, Vt belram, പിണറായി വിജയൻ, പെരിയ ഇരട്ടക്കൊലപാതകം, വി ടി ബൽറാം