തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി തുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങൾക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തുടക്കത്തിൽ ബോധവത്കരണ നോട്ടീസ് മാത്രമായിരിക്കും നൽകുക.
ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടീസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ല. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കും. എഐ ക്യാമറ പദ്ധതി അനുസരിച്ച് റോഡിലെ ഗതാഗതനിയമലംഘനത്തിന് മെയ് 20 മുതൽ പിഴ ഈടാക്കി തുടങ്ങും.
Also Read-എഐ ക്യാമറ: 20 മുതൽ പിഴ;. ടൂ വീലറിലെ മൂന്നാമൻ 12 വയസിൽ താഴെയാണെങ്കിൽ ഇളവ്
അതേസമയം ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസിൽ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കിൽ പിഴ ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ മെയ് 10ന് ഉന്നതതലയോഗം ചേരും. പിഴയിൽനിന്ന് കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനും ആലോചിച്ചിരുന്നു.
സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡ് ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം കേന്ദ്ര കൺട്രോൾ റൂമിലേക്കാണ് അയയ്ക്കുക. തുടർന്ന് പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക.
തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് പകുതിയോളമായി കുറഞ്ഞിട്ടുണ്ടെന്ന് മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.