തിരുവനന്തപുരം: ഡിസംബര്‍ കഴിയുന്നത് വരെ സംസ്ഥാനത്ത് തുലാവര്‍ഷമാണ്. ഇടവപ്പാതിയെ അപേക്ഷിച്ച് മഴയുടെ അളവ് തുലാവര്‍ഷത്തില്‍ കുറവായിരിക്കും. എന്നാൽ, ഭയപ്പെടേണ്ടത് ഇടിമിന്നലിനെയാണ്. ഉച്ചയ്ക്ക് ശേഷം മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യത ഈ ദിവസങ്ങളില്‍ കൂടുതലാണ്. ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിന് സാധ്യത കൂടുതല്‍. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്. മനുഷ്യജീവനും ഇലക്ട്രോണിക് വീട്ടുപകരണങ്ങള്‍ക്കും ഒരുപോലെ അപകടം സൃഷ്ടിച്ചേക്കം.
ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇടിമിന്നല്‍ ദൃശ്യമല്ലെങ്കിലും കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം.
പൊതുനിര്‍ദേശങ്ങള്‍- ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടു കഴിഞ്ഞാല്‍ ഉടന്‍തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- മഴക്കാര് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകരുത്.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കുക.
- ജനലും വാതിലും അടച്ചിടുക.
- ലോഹവസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ഫോണ്‍ ഉപയോഗിക്കരുത്.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നത്ര ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷകൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
- വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
- ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
- പട്ടം പറത്തുവാന്‍ പാടില്ല.
- തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല് മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
- ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്- ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലില്‍ പൊള്ളലേറ്റാല്മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. കൂടാതെ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. ഈ സാഹചര്യത്തില്‍ മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുതപ്രവാഹം ഇല്ല എന്ന് മനസ്സിലാക്കിയ ശേഷം വേണം പ്രഥമശുശ്രൂഷ നല്കാന്. മിന്നലേറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് സുരക്ഷക്കായിട്ടുള്ള നിമിഷങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.