തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരിൽ (Udaipur) തയ്യല്‍ക്കാരനായ കനയ്യ ലാല്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതിനാൽ സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ള യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുകയും വേണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
ഇത്തരം കൊലപാതകങ്ങൾ ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. ഇതിനെ ഏതെങ്കിലും മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കുന്നതും ശരിയല്ല. ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തറിയും മുമ്പ് നടത്തുന്ന നിരുത്തരവാദപരമായ ആരോപണങ്ങളിൽ നിന്ന് മതേതര സമൂഹം പിൻമാറണം.
Also Read-
Udaipur Murder| ഉദയ്പുർ കൊലപാതകത്തിൽ NIA കേസെടുത്തു; യുഎപിഎ ചുമത്തി
രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയെ മറികടന്ന് ക്രമസമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികളെയും സംഘങ്ങളെയും നിയന്ത്രിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. പ്രവാചക നിന്ദയുടെ പേരിൽ രാജ്യത്ത് ജനാധിപത്യപരമായ സമരങ്ങളാണ് നടന്നുവരുന്നത്. ഉദയ്പൂരിൽ നടന്ന ഹീനവും ജനാധിപത്യവിരുദ്ധവുമായ കൊലപാതകത്തെ പ്രവാചക നിന്ദക്കെതിരെ നടത്തുന്ന സമരങ്ങളുടെ ഭാഗമാക്കി മാറ്റാൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊല ചെയ്യപ്പെട്ട കനയ്യ ലാലിന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന ബന്ധുക്കളുടെ ദുഃഖത്തിൽ വെൽഫെയർ പാർട്ടി പങ്കുചേരുന്നു. കേന്ദ്ര ഏജൻസികൾ ഇപ്പോൾ നടത്തുന്ന അന്വേഷണം എത്രമാത്രം നിഷ്പക്ഷമായികരിക്കും എന്നതിൽ രാജ്യത്തെ ജനാധിപത്യ സമൂഹത്തിന് ആശങ്കയുണ്ട്. അതുകൊണ്ട് രാജസ്ഥാൻ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഈ സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദയ്പൂർ സംഭവം: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരിൽ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓർമപ്പെടുത്തുന്നു. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയ തീവ്രവാദത്തിന്റെ വളർച്ചയാണെന്ന താക്കീതു വീണ്ടും നൽകുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാർത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു.
ഏതു മതത്തിന്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചും വർഗീയതയെ വെല്ലുവിളിച്ചും സ്വരമുയർത്തണം. നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം- മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.