തിരുവനന്തപുരം: പ്രളയകാല രക്ഷാപ്രവർത്തനം നടത്തിയതിന് ഹെലികോപ്ടർ വാടക ആവശ്യപ്പെട്ടുവെന്ന വിവാദം ചൂടുപിടിക്കുകയാണ്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിലാണ് വ്യോമസേന 34 കോടി രൂപ ബിൽ നൽകിയെന്ന് വ്യക്തമാക്കിയത്. റസ്ക്യൂ ഓപ്പറേഷന്റെ എയർ ലിഫ്റ്റിംങ്ങ് ചാർജ് ആവശ്യപ്പെട്ടതിനെ ചൊല്ലിയാണ് വിവാദം കൊഴുത്തത്. ഇത് വലിയ വാർത്തയാകുകയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതേചൊല്ലി നിരവധി ട്രോളുകളും പുറത്തിറക്കിയിരുന്നു. ഇതിനിടയിൽ വ്യോമസേന വക്താവ് ധന്യാ സനൽ ഇതൊരു സ്വാഭാവിക നടപടിയാണെന്ന് വിശദീകരിച്ച് ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. ഇതിനിടയിൽ സംസ്ഥാനത്തിന് ബിൽ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി നാവികസേന ഇന്ന് രംഗത്തെത്തിയിരുന്നു. പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം സേനയുടെ ഉത്തരവാദിത്തമാണെന്നും ഇതിന്റെ ഭാഗമായി ആര്‍ക്കും ബില്‍ കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറല്‍ ജനറല്‍ അനില്‍ കുമാര്‍ ചൗള വ്യക്തമാക്കിയിരുന്നു.
READ ALSO- രക്ഷാ പ്രവര്‍ത്തനത്തിന് ബില്‍ നല്‍കിയിട്ടില്ലെന്ന് നാവിക സേന
സർക്കാർ സംവിധാനങ്ങളിൽ ഓരോ രൂപയും അക്കൗണ്ടബിൾ ആണെന്നതിനാൽ സേനയുടെ വിമാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കുമെന്നും ധന്യയുടെ പോസ്റ്റിൽ പറയുന്നു. ഇതൊരു സ്വാഭാവിക നടപടിയാണ്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം, മുക്കുന്നി മലയിലെ കാട്ടു തീ അണയ്ക്കൽ, ഓഖി ചുഴലിക്കൊടുംങ്കാറ്റ്, തുടങ്ങിയ വിവിധ അവസരങ്ങളിലും, അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് എയർ ലിഫ്റ്റ് ചാർജസ് ജെനറേറ്റ് ചെയ്യുകയും, അതാത് സമയങ്ങളിൽ സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും ധന്യ ചൂണ്ടിക്കാണിക്കുന്നു. എയർ ലിഫ്റ്റ് ചാർജസ് നാളെ അടച്ചു തീർത്ത് രസീത് വാങ്ങുവാനുള്ളതല്ല. ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചർച്ച് ചെയ്ത് തുക മയപ്പെടുത്തുകയോ, അടച്ചു തീർക്കുകയോ, എഴുതി തള്ളുകയോ, കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാനുള്ള ഓപ്ഷൻ മുന്നിലുണ്ടെന്നും ധന്യയുടെ പോസ്റ്റിൽ പറയുന്നു.
ഇത്തരം രക്ഷാപ്രവർത്തനത്തിന് വ്യോമസേന ചെലവായ പണത്തിന് ബിൽ നൽകുന്നത് സ്വാഭാവിക നടപടി ക്രമമാണെന്ന് വിശദീകരിക്കുമ്പോൾ പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം സേനയുടെ ഉത്തരവാദിത്തമാണെന്നാണ് നാവികസേനയുടെ നിലപാട്. വ്യോമസേന ബിൽ നൽകുന്നത് സംസ്ഥാന സർക്കാർ ഉടൻ പണം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലല്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ചർച്ചചെയ്ത് തുകയിൽ ഇളവ് വരുത്തുന്നതിനോ പൂർണമായി എഴുതി തള്ളുന്നതിനോ അവസരമുണ്ടെന്നാണ് സേനാ വക്താവ് തന്നെ വിശദീകരിച്ചിട്ടുള്ളത്.
ധന്യയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
പ്രളയകാലത്ത് നടത്തിയ റസ്ക്യൂ ഓപ്പറേഷന്റെ എയർ ലിഫ്റ്റിംങ്ങ് ചാർജ് ആവശ്യപ്പെട്ടത് ,വ്യോമസേന എന്തോ അരുതാത്തത് ചെയ്തു എന്ന രൂപേണ തെറ്റിദ്ധരിച്ച് ഇലക്ട്രോണിക് - പ്രിന്റ് മാധ്യമങ്ങൾ വാർത്ത നൽകുന്നത് ഇന്നലെ മുതൽ ശ്രദ്ധയിൽ പെട്ടിരുന്നു. ഫോണിലൂടെ കാര്യത്തിന്റെ നിജസ്ഥിതി ആവശ്യപ്പെട്ടവരോട് ഇന്നലെ തന്നെ അത് കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകളും ട്രോളുകളും പരക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് രണ്ട് വാക്ക് എഴുതാം എന്ന് കരുതി.
റസ്ക്യൂ -റിലീഫ് -വീഐപികളുടെ
വ്യോമ മാർഗമുള്ള യാത്ര, തുടങ്ങിയവയ്ക്ക് വ്യോമസേനയുടെ വിമാനങ്ങളോ ഹെലികോപ്റ്ററുകളോ അതാത് പ്രദേശങ്ങളിലെ ജില്ലാ കളക്ടർ ആവശ്യപ്പെടുന്നതിൻ പ്രകാരം , വ്യോമസേനയിലെ മേലധികാരികളുമായി കൂടി ആലോചിച്ചതിനു ശേഷം,അതാത് പ്രദേശങ്ങളിലെ ലോക്കൽ ഫോർമേഷനുകൾ അവരുടെ കൈവശമുള്ള വിമാനങ്ങൾ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന കാര്യത്തിനു വേണ്ടി വിട്ടു നൽകും.
കേരളത്തിലെ പ്രളയകാലത്തെ കാര്യം പരിശോധിച്ചാൽ, സംസ്ഥാന സർക്കാരിന്റെ ആവശ്യ പ്രകാരം , ഡൽഹിയിലുള്ള എയർ ഹെഡ്ക്വോർട്ടേഴ്സുമായുള്ള ചർച്ചകൾക്കു ശേഷം ,കേരളത്തിലുള്ള ലോക്കൽ ഫോർമേഷനായ ദക്ഷിണ വ്യോമസേനാ കമാന്റ് ,അതിന്റെ പരിധിയിൽ വരുന്ന സുളൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്നും വിമാനങ്ങൾ വിട്ടുനൽകി.
സർക്കാർ സംവിധാനങ്ങളിൽ ഓരോ രൂപയും അക്കൗണ്ടബിൾ ആണെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ വിവിധ ആവശ്യങ്ങൾക്ക് സേനയുടെ വിമാനങ്ങൾ ഉപയോഗിക്കുമ്പോൾ, അതിന് ഉണ്ടായേക്കാവുന്ന ചിലവ് അതാത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് സർക്കാർ സംവിധാനങ്ങളിൽ തികച്ചും സാധാരണ സംഭവിക്കുന്ന ഒരു എഴുത്തുകുത്ത് പരിപാടിയാണ്.
പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ,മുക്കുന്നി മലയിലെ കാട്ടു തീ അണയ്ക്കൽ, ഓഖി ചുഴലിക്കൊടുങ്കാറ്റ്, തുടങ്ങിയ വിവിധ അവസരങ്ങളിലും, അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് എയർ ലിഫ്റ്റ് ചാർജസ് ജെനറേറ്റ് ചെയ്യുകയും ,അതാത് സമയങ്ങളിൽ സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്ത സ്വഭാവിക നടപടി തന്നെയാണ് പ്രളയ സമയത്തെ എയർ ലിഫ്റ്റ് ചാർജിന്റെ കാര്യത്തിലും സംഭവിച്ചത്.
പത്രങ്ങളും, ടെലിവിഷൻ ചാനലുകളും, ഓൺലൈൻ മാധ്യമങ്ങളും, ട്രോൾ ഉണ്ടാക്കുന്നവരും " എയർ ലിഫ്റ്റ് ചാർജ് ആവശ്യപ്പെട്ടത് ഒരു തെറ്റായ നടപടി ആയിപ്പോയി" എന്ന ഒരു വീക്ഷണ കോണിൽ നിന്നും മനസ്സിലാക്കിയത് തെറ്റിദ്ധാരണ മൂലമായിരിക്കാം.
എയർ ലിഫ്റ്റ് ചാർജസ് നാളെ അടച്ചു തീർത്ത് രസീത് വാങ്ങുവാനുള്ളതല്ല.ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുക്കൾ ചർച്ച് ചെയ്ത് തുക മയപ്പെടുത്തുകയോ, അടച്ചു തീർക്കുകയോ, എഴുതി തള്ളുകയോ, കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാനുള്ള ഓപ്ഷൻ മുന്നിലുണ്ട്.
സർക്കാരിലെ ഒരു സ്വാഭാവിക നടപടിയിലെ ഒന്നോ രണ്ടോ കഷ്ണം വാക്കുകൾ പെറുക്കി എടുത്ത് തെറ്റിദ്ധാരണയോടെ ന്യൂസ് എഴുതുമ്പോൾ പ്രളയകാലത്ത് സൈന്യം ജീവൻ പണയപ്പെടുത്തി നടത്തിയ റസ്ക്യൂ ഓപ്പറേഷനെ നിസ്സാരവൽക്കരിക്കുന്നതിന് തുല്യമാകില്ലേ എന്ന് ഓർത്തു നോക്കൂ.
ഇനിയും അപകടങ്ങൾ ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാം. ഉണ്ടായാൽ സേനയുടെ പൂർണ്ണ പിൻതുണയും ഉണ്ടാകും.അപ്പോഴും അതിന് ചിലവായ തുകയുടെ ബിൽ ജെനറേറ്റ് ആകും എന്ന് ജനങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടിയാണ് FBയിൽ ഇങ്ങനെ ഒരു കുറിപ്പ് എഴുതാം എന്ന് തീരുമാനിച്ചത്. സർക്കാർ സംവിധാനങ്ങളിലെ സ്വാഭാവിക നടപടികളെ ഭയപ്പാടോടെ കണേണ്ടതില്ലല്ലോ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air force, Kerala flood, Navy, Rescue operation, കേരള പ്രളയം, നാവികസേന