Wife Swapping | പങ്കാളി കൈമാറ്റ കേസ്: 'പരസ്പര സമ്മതം ഉണ്ടെങ്കിൽ ഇടപെടാൻ ആകില്ല, സദാചാര പോലീസ് ആകാൻ വയ്യാ': ജില്ലാ പോലീസ് മേധാവി
Wife Swapping | പങ്കാളി കൈമാറ്റ കേസ്: 'പരസ്പര സമ്മതം ഉണ്ടെങ്കിൽ ഇടപെടാൻ ആകില്ല, സദാചാര പോലീസ് ആകാൻ വയ്യാ': ജില്ലാ പോലീസ് മേധാവി
പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസിൽ പോലീസിന് ഇടപെടാൻ പരിമിതികളുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. ഫലത്തിൽ മോറൽ പോലീസിംഗ് ആയി ഇതു മാറും എന്നാണ് പോലീസ് മേധാവി പറയുന്നത്
കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ് (Wife Swapping Case) ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. മലയാളി സമൂഹത്തിൽ ഇത്തരം നീക്കങ്ങൾ ഉണ്ട് എന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഈ വിഷയത്തിൽ ആണ് കോട്ടയം (Kottayam) ജില്ലാ പോലീസ് മേധാവി ഡി ശിൽപ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. പൊലീസ് പങ്കാളി കൈമാറ്റ കേസിനെ എങ്ങനെയാണ് കാണുന്നത് എന്ന് ഡി ശില്പ വിശദീകരിച്ചു. പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസിൽ പോലീസിന് ഇടപെടാൻ പരിമിതികളുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. ഫലത്തിൽ മോറൽ പോലീസിംഗ് ആയി ഇതു മാറും എന്നാണ് പോലീസ് മേധാവി പറയുന്നത്. അത് കൊണ്ട് തന്നെ പരാതി ഉള്ള കേസിൽ മാത്രമേ പോലീസിന് നടപടി എടുക്കാൻ ആകു എന്നും ഡി ശില്പ ഐ പി എസ് വ്യക്തമാക്കി. അല്ലെങ്കിൽ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.
കോട്ടയത്ത് നിലവിൽ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭർത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏർപ്പെടണമെന്ന് നിർബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നൽകി. അതാണ് കേസിൽ നിർണായകമായത് എന്നും ജില്ലാ പോലീസ് മേധാവി. കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണ് ഉള്ളത്. ഇവരിൽ ആറു പേരെ മാത്രമാണ് പിടിക്കാൻ പോലീസിന് ആയത്. ആദ്യ ദിവസങ്ങളിൽ തന്നെ ആറുപേരെ പിടികൂടിയെങ്കിലും പിന്നീടുള്ള അന്വേഷണം ഇഴയുകയായിരുന്നു. പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ ഇനി കേസിൽ അറസ്റ്റിൽ ആകാൻ ഉള്ളത്. ഇതിൽ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ ആണ് ഇയാൾ ഇപ്പോൾ ഉള്ളത് എന്നും പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. മറ്റു രണ്ടുപേരും ഒളിവിൽ തുടരുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിയെങ്കിലും പരാജയപ്പെട്ടു.
സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായി സഹോദരൻ പറഞ്ഞിരുന്നു. വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരൻ പറഞ്ഞിരുന്നു.അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരൻ പറഞ്ഞിരുന്നു.
നിരവധി കുട്ടികൾ ഈ സംഭവത്തിന് ഇരയാണ് എന്നും സഹോദരൻ വെളിപ്പെടുത്തി. മാതാപിതാക്കൾ ഉഭയസമ്മതത്തോടെ തന്നെ ഇക്കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട്. അവരുടെ കുട്ടികൾ വലിയ ഇരകളായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നതായി സഹോദരൻ പറയുന്നു. എന്നാൽ കുട്ടികളുടെ കാര്യത്തിൽ ഉള്ള അന്വേഷണം പൊലീസിന് മുന്നോട്ടുകൊണ്ടുപോകാൻ ആയിട്ടില്ല. നിയമപരമായ പരിമിതികളാണ് പോലീസ് ചൂണ്ടികാണിക്കുന്നത്. ഏതായാലും അയ്യായിരത്തോളം അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പുകൾ ഉണ്ടെങ്കിലും അതിലൊന്നും തുടർ നടപടി എടുക്കാൻ ആകാത്ത അവസ്ഥയിലാണ് കോട്ടയം പോലീസ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.