ഇടുക്കി: നേരത്തെ ഓട്ടോ തകർത്ത് അഞ്ച് ചാക്ക് അരി അകത്താക്കിയ കാട്ടാന വീണ്ടുമെത്തി പലചരക്ക് കട തകർത്തു. ഇത്തവണ രണ്ട് ചാക്ക് ഉരുളക്കിഴങ്ങും മൂന്ന് ചാക്ക് അരിയുമാണ് ആന അകത്താക്കിയത്. കണ്ണൻദേവൻ കമ്പനി കടലാർ എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ ടി. മോഹൻരാജിന്റെ വീടിനോടു ചേർന്നുള്ള പലചരക്കു കടയിലാണ് കാട്ടാന അതിക്രമിച്ച് കയറിയത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഒറ്റയാൻ പലചരക്ക് കടയിൽ എത്തിയത്. കടയുടെ വാതിൽ തകർത്ത് തല അകത്തേക്കിട്ടാണ് ആന, അരിയും ഉരുളക്കിഴങ്ങും അകത്താക്കിയത്. ആനയുടെ ശബ്ദം കേട്ട് ഉണർന്ന മോഹൻരാജും ഭാര്യ അമുതയും വീടിന്റെ പിൻവശത്തുകൂടി അയൽവീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
Also Read- ഡാമിൽ കാലുതെന്നി വീണ് രണ്ടു യുവാക്കൾ മുങ്ങിമരിച്ചു; മരിച്ചത് വിവാഹസത്ക്കാരത്തിനെത്തിയ ബന്ധുക്കൾ
സമീപ ലയങ്ങളിലെ തൊഴിലാളികൾ കൂട്ടമായി എത്തി ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പിൻമാറാൻ ഒറ്റയാൻ തയ്യാറായില്ല. ഒന്നര മണിക്കൂറിനു ശേഷമാണ് ആന മടങ്ങിയത്. ഒരാഴ്ച മുമ്പ് ഇവിടെയെത്തിയ ഇതേ കാട്ടാന വീടിനു മുന്നിൽ പാർക്കു ചെയ്തിരുന്ന മോഹൻരാജിന്റെ ഓട്ടോ തകർക്കുകയും, കടയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന അഞ്ചു ചാക്ക് അരി അകത്താക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.