Jose K Mani| യുഡിഎഫ് വിട്ട ജോസ് കെ മാണി കേന്ദ്രമന്ത്രിയാകുമോ?
ബിജെപി പാളയത്തിലേക്ക് എത്തിയാൽ രാജ്യസഭാ എംപിയായ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്

ജോസ് കെ മാണി
- News18 Malayalam
- Last Updated: June 29, 2020, 3:58 PM IST
എൽഡിഎഫിലേക്കോ?
യുഡിഎഫിൽ നിന്ന് പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തിന് എൽഡിഎഫ് രാഷ്ട്രീയ അഭയം നൽകാൻ തയാറാകുമോ ?. ഇല്ലെന്ന് വിധി എഴുതാനാകില്ല. നേരത്തെ മുന്നണി മാറ്റത്തിന് അനുകൂലമായാണ് സിപിഎം പ്രതികരിച്ചിരുന്നത്. എന്നാൽ മാറിയ സാഹചര്യത്തിൽ എന്തു തീരുമാനമെടുക്കുമെന്നത് വരും നാളുകളിലേ വ്യക്തമാകൂ.
കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് ചങ്ങനാശേരി നഗരസഭ തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. യുഡിഎഫുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാല്‍ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സാധ്യമെന്ന സൂചനയും വാസവന് നല്‍കിയിരുന്നു. എന്നാൽ കേരള കോൺഗ്രസിനെ എൽഡിഎഫിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രാവിലെ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വീകരിച്ചത്.
Related News- ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ്
ജോസ് കെ മാണിക്കൊപ്പമുള്ള കോട്ടയം എംപി തോമസ് ചാഴിക്കാടനും കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. എൻ ജയരാജിനും മുന്നണി മാറ്റത്തിൽ എതിർപ്പുള്ളതായി സൂചനയില്ല. ജോസ് കെ മാണിക്കൊപ്പമുള്ള ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും ഇക്കാര്യത്തിൽ അനുകൂല നിലപാടെന്നാണ് സൂചന.
Related News-ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി
ജോസ് കെ മാണിയുടെ പിതാവ് അന്തരിച്ച കെ എം മാണിയെയും പാർട്ടിയെയും എൽഡിഎഫ് പിന്തുണയ്ക്കുമെന്ന ർച്ചകൾ നേരത്തെ സിപിഎമ്മിൽ സജീവമായിരുന്നു. വിവിധ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് അന്ന് അതുനടന്നില്ല. എന്നാൽ ഇപ്പോൾ മകന്റെ കാര്യത്തിൽ സിപിഎം എന്തു നിലപാടെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. എന്നാൽ പാലായിലെ തോൽവിക്ക് ശേഷം ജോസ് വിഭാഗത്തിന്റെ ശേഷിയെക്കുറിച്ചും അംഗബലത്തെക്കുറിച്ചും സാമുദായിക സ്വാധീനത്തെക്കുറിച്ചും എൽ ഡി എഫിന് സംശയമുണ്ട്.
ബിജെപിക്കൊപ്പം ചേർന്ന് കേന്ദ്രമന്ത്രിയാകുമോ?
ജോസ് കെ മാണിയും ഒപ്പമുള്ളവരും എൻഡിയിലേക്ക് എത്തുമോ?. ഈ ഘട്ടത്തിൽ ഇതിനുള്ള സാധ്യത തള്ളാനാവില്ല. ബിജെപി പാളയത്തിലേക്ക് എത്തിയാൽ രാജ്യസഭാ എംപിയായ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്. കേരള കോൺഗ്രസ് എൻഡിഎയുടെ ഭാഗമായി എത്തിയാൽ രണ്ടു എം.പിമാരെ അധികമായി കേരളത്തിൽ നിന്നും ലഭിക്കും. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ എൻഡിഎയുടെ ഭാഗമാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. മുന്നണി വിപുലീകരിക്കാൻ എൻ ഡി എ സബ് കമ്മറ്റിയെ നിയോഗിച്ചതും ഇതിനൊപ്പം ചേർത്തു വായിക്കണം. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു കേരളാ കോൺഗ്രസ് എമ്മിന്റെ കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും കോട്ടയം സ്വദേശിയാണ്. ഇങ്ങനെ യിരിക്കെ നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസുകളിൽ ഒരു വിഭാഗം എൻഡിഎയുടെ ഭാഗമായാൽ ഇത് കേരളത്തിൽ ഏറെ ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് നേട്ടമുണ്ടാകുമെന്നും പാർട്ടി വിലയിരുത്തുന്നു.
എന്നാൽ ഇതിനു രണ്ടു പ്രതികൂല ഘടകങ്ങൾ ഉണ്ട്
1 .ജോസ് കെ മാണിക്കൊപ്പമുള്ള ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ എൻഡിഎ പ്രവേശനത്തിന് അനുകൂലമല്ലെന്നാണ് സൂചന. കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ എൻ. ജയരാജ് നിലപാട് വ്യക്തമാക്കിയിട്ടുമില്ല. കോട്ടയം ജില്ലയിലെ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള കാഞ്ഞിരപ്പള്ളിയിലെ എം എൽ ഇ എടുക്കുന്ന തീരുമാനം നിർണായകവുമാണ് .
2. ഘടക കക്ഷിയായി പോരാ ബിജെപിയിൽ ചേരണം എന്ന് കേന്ദ്ര നേതൃത്വത്തിനു താല്പര്യം എന്നാണ് സൂചന. അത് രാജ്യ സഭയിലെ അംഗ ബലം കൂട്ടുകയും ചെയ്യും. ഇതിന് ജോസ് കെ മാണി തയാറാകുമോ എന്നതാണ് ചോദ്യം