തൃശൂർ: യുവതിയെയും 13 വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പൂക്കോട് സ്വദേശി അനിലയും(33) മകൻ അശ്വിനുമാണ്(14) മരിച്ചത്. അനിലയുടെ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിൽ മനംനൊന്ത് അനിലയും മകനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. രണ്ടു മാസം മുമ്പാണ് അനിലയുടെ ഭർത്താവ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയായിട്ടും അമ്മയെയും മകനെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവീട്ടിലെ സ്ത്രീ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അമ്മയെയും മകനെയും കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുദേവ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ.
രണ്ടു മാസം മുമ്പാണ് അനിലയുടെ ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതേത്തുടർന്ന് അനിലയും മകനും കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വൈകിട്ടോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ അന്വേഷണമെന്ന് പൊലീസ് അറിയിച്ചു.
സാമ്പത്തിക ബാധ്യത; കോട്ടയത്ത് ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയത്ത് ഇരട്ട സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ട സഹോദരന്മാരായ കടുവക്കുളം കൊച്ചുപറമ്പിൽ നിസാറിനെയും നസീറിനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. 32 വയസായിരുന്നു. രണ്ടു പേരുടെയും മൃതദേഹം രണ്ട് മുറികളിലായാണ് കാണപ്പെട്ടത്. കോട്ടയം ഈസ്റ്റ് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Also Read-
കോഴിക്കോട് അച്ഛനും മകളും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
മാതാവും ഇരട്ട സഹോദരങ്ങളും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് എന്ന് കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു. ഇരുവരുടെയും മരണം ആത്മഹത്യയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കോട്ടയം ഈസ്റ്റ് പോലീസ് വിലയിരുത്തുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ കാരണം എന്തെന്ന് കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.
ഇരുവർക്കും ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. വർക്ക്ക്ഷോപ്പിൽ ജോലി ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. ഇതിനുപുറമേ ക്രെയിൻ സർവീസ് ജോലിയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്ന ജോലികൾ ഇരുവരും ചെയ്തിരുന്നു. ഇതിനുപുറമേ വാഹന കച്ചവട ഇടപാടുകൾ ഇരട്ട സഹോദരന്മാർ നടത്തിയിരുന്നതായി കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നു.
ബാങ്ക് ലോണുകളും ഏറെ ബാധ്യത സൃഷ്ടിച്ചിരുന്നതായി പോലീസ് പറയുന്നുണ്ട്. ഒരു സഹകരണ ബാങ്കിൽ നിന്നും എടുത്ത ലോൺ അടക്കാനാകാതെ ജപ്തി ഭീഷണി വന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് എല്ലാം പരിശോധിച്ച ശേഷമാകും പോലീസ് തുടർനടപടി സ്വീകരിക്കുക.
കോവിഡ് കാലമായതിനാൽ കോവിഡ് പരിശോധനാ ഫലം കൂടി നടത്തിയ ശേഷമായിരിക്കും ഇൻക്വസ്റ്റ് നടത്തുക എന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷൻഹൗസ് ഓഫീസർ ന്യൂസ് 18 നോട് പറഞ്ഞു. ഇന്ന് രാവിലെ തന്നെ ടെസ്റ്റ് എടുത്ത് തുടർനടപടി സ്വീകരിക്കാനാണ് ആലോചന. അതിനു ശേഷമാകും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാക്കുക.
കോവിഡ് കാലമായതിനാൽ കൂലിപ്പണിക്ക് പോലും പോകാനാവാത്ത സാഹചര്യം ഇവർക്കുണ്ടായിരുന്നു എന്നാണ് അടുപ്പമുള്ളവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നയിച്ചതിന് ഇതൊരു പ്രധാന കാരണമായതായും പോലീസ് പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.