കൊച്ചി: സുഹൃത്തിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി നൽകിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടർന്ന് കമ്മീഷൻ പരാതിക്കാരിയെ ശാസിച്ചു. പുരുഷന്മാരെ വ്യാജ പരാതികൾ നൽകി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
ഓട്ടിസം ബാധിച്ച മകനും തനിക്കും അവകാശപ്പെട്ട വീട് ഭർത്താവ് ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് 23ന് കമ്മീഷൻ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചു. യുവതി പലവട്ടം പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം.
ഭർത്താവിന്റെ മരണത്തോടെ അനാഥയായ രണ്ടാം വിവാഹത്തിലെ ഭാര്യ അവകാശം തേടി കമ്മീഷനിലെത്തി. ഉണ്ടായിരുന്ന സ്വത്തുക്കൾ ഭർത്താവ് ആദ്യ വിവാഹത്തിലെ മകന്റെ പേരിൽ എഴുതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പരാതിക്കാരിയോട് മനുഷ്യത്വ പൂർണ്ണമായ സമീപമനം കൈ കൊണ്ട് ഒരു സെന്റ് ഭൂമിയെങ്കിലും നൽകണമെന്ന കമ്മീഷൻ നിർദ്ദേശം മകൻ ചെവികൊണ്ടില്ല. ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും തയ്യാറായതുമില്ല. ഇതിനായി പോലീസ് സഹായം തേടാൻ കമ്മീഷൻ തീരുമാനിച്ചു.
അയൽവാസികൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് നാല് പരാതികളാണ് കഴിഞ്ഞദിവസം മാത്രം കമ്മീഷൻ മുമ്പാകെ വന്നത്. യാതൊരു ഗൗരവവുമില്ലാത്ത ഇത്തരം പരാതികൾ നിരുത്സാഹപ്പെടുത്തണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
ആകെ 105 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ 18 എണ്ണം തീർപ്പാക്കി. ഒമ്പത് എണ്ണം റിപ്പോർട്ടിനായി മാറ്റി. 78 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ, അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ സ്മിത ഗോപി, അലിയാർ, യമുന, ഖദീജ, സിവിൽ പോലീസ് ഓഫീസർമാരായ പ്രീതി, ഷിജി തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime in Kerala, Rape Complaint, Rape in Kerala, State woman commission, Woman Abuse