HOME /NEWS /Kerala / മുത്തലാഖിന്റെ ഇരയായി ജുവൈരിയ, നീതി തേടി ഭർതൃവീട്ടിന് മുന്നില്‍ സമരം

മുത്തലാഖിന്റെ ഇരയായി ജുവൈരിയ, നീതി തേടി ഭർതൃവീട്ടിന് മുന്നില്‍ സമരം

ജുവൈരിയയുടെ ഭർത്താവ് സമീർ

ജുവൈരിയയുടെ ഭർത്താവ് സമീർ

സമീര്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗള്‍ഫിലേക്ക് തിരിച്ചു..... ഒപ്പം ജുവൈരിയയെ മുത്തലാഖ് ചൊല്ലിയതായും അറിയിച്ചു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മുത്തലാഖിനിരയായി ജീവിക്കാന്‍ മാര്‍ഗമില്ലാതെ യുവതിക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കും ഭര്‍തൃവീട്ടിന് മുന്നില്‍ സമരം ചെയ്യേണ്ടി വന്ന ദാരുണമായ കഥയാണ് കോഴിക്കോട് വാണിമേല്‍ സ്വദേശിയായ ഫാത്തിമ ജുവൈരിയക്ക് പറയാനുള്ളത്. ജുവൈരിയയുടെ സ്വര്‍ണ്ണാഭരങ്ങള്‍ വിറ്റ് ലഭിച്ച പണം ഉപയോഗിച്ചാണ് ഭര്‍ത്താവ് വാണിമേല്‍ സ്വദേശി സമീര്‍ വീട് നിര്‍മ്മിച്ചത്. ആ വീട്ടില്‍ നിന്നാണ് രണ്ടും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്കൊപ്പം പുറത്താക്കപ്പെട്ടത്. സമീര്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗള്‍ഫിലേക്ക് തിരിച്ചു. ഒപ്പം ജുവൈരിയയെ മുത്തലാഖ് ചൊല്ലിയതായും അറിയിച്ചു.

    ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സമീറുമായുള്ള വിവാഹം. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഭര്‍തൃവീട്ടില്‍ നിന്ന് പ്രശ്‌നങ്ങള്‍ തുടങ്ങി. ഭര്‍ത്താവിന്റെ സഹോദരന്‍ ഒരിക്കല്‍ ജുവൈരിയയെ മര്‍ദിച്ചു. കുട്ടികളോട് മോശമായിപ്പെരുമാറി. ഭര്‍ത്താവ് സമീര്‍ ഇതിനെല്ലാം കൂട്ടുനിന്നു. നിരന്തരമായി പീഡനം തുടര്‍ന്നപ്പോള്‍ ജുവൈരിയ വേളം പൊലീസില്‍ പരാതിപ്പെട്ടു. ഇതോടെ ക്രൂരത വര്‍ധിച്ചു. ജുവൈരിയയെും രണ്ടുകുട്ടികളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ജുവൈരിയയുടെത്. വീട്ടിലേക്ക് തിരിച്ച ജുവൈരിയ പോരാടാന്‍ തന്നെ ഉറച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ താമിസിക്കാന്‍ കോടതി ഉത്തരവ് സമ്പാദിച്ചു. പക്ഷെ ഭര്‍തൃവീട്ടുകാര്‍ അപ്പീല്‍ വിധി സമ്പാദിച്ച് ജുവൈരിയയെ വീണ്ടും പുറത്താക്കി. കഴിഞ്ഞ ആറ് മാസമായി ജുവൈരിയക്കും കുഞ്ഞുങ്ങള്‍ക്കും സമീര്‍ ചിലവിന് നല്‍കുന്നില്ല. അവർ എങ്ങ‌നെ ജീവിക്കുന്നുവെന്ന് അന്വേഷിക്കുന്നില്ല.

    Also read- ജോളിയുടെ രണ്ട് നടപടികൾ സംശയമുണ്ടാക്കി; പരാതി നൽകാനുള്ള കാരണം നിരത്തി റോജോയും റെഞ്ചിയും

    ഇതിനിടെ ജുവൈരിയയെ ത്വലാഖ് ചൊല്ലിയതായി വാണിമേല്‍ മഹല്ല് കമ്മിറ്റി അധികൃതര്‍ക്ക് സമീര്‍ കത്ത് നല്‍കി. ഗള്‍ഫിലുള്ള സമീര്‍ അടുത്തിടെ നാട്ടിലെത്തി. അയല്‍വാസിയായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതോടെയാണ് സമീറ അവസാന സമരത്തിനൊരുങ്ങിയത്. ഭര്‍ത്താവിന്റെ വീടിനു മുമ്പില്‍ സമരത്തിനിരിക്കുക. ഗതികേടുകൊണ്ടാണ് കുട്ടികളെയുമായി ഇങ്ങിനെയൊരു സമരത്തിനിറങ്ങിയതെന്ന് ജുവൈരിയ പറയുന്നു.

    'ഏറെ പീഡനങ്ങള്‍ സഹിച്ചു. എന്റെയും കുട്ടികളുടെയും സ്വര്‍ണ്ണാഭരണങ്ങളെല്ലാം സമീര്‍ കൈക്കലാക്കി. ഇപ്പോള്‍ ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ല. ആറ് മാസമായി ചെലവിന് നല്‍കുന്നില്ല. കുട്ടികളും ഞാനുമെങ്ങിനെ ജീവിക്കുന്നുവെന്ന് അന്വേഷിക്കുന്നില്ല. ഇതിനിടെയാണ് മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞത്. ഇതോടെയാണ് ഭര്‍തൃവീട്ടിന് മുന്നില്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. എനിക്കും കുട്ടികള്‍ക്കും നീതി വേണം. പോകാന്‍ മറ്റൊരു ഇടമില്ല. നീതി ലഭിക്കുന്നത് വരെ സമരം ചെയ്യും' - ജുവൈരിയ പറയുന്നു.

    മുത്തലാഖ് കേസ്

    ചെലവിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സമീറിനെതിരെ നല്‍കിയ കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവിനെ ജുവൈരിയ കണ്ടിരുന്നു. ആ സമയത്താണ് മുത്തലാഖ് ചൊല്ലിയതായി അറിയിച്ചത്.' എന്തിനാണ് എന്റെ പിറകെ നടന്ന് ശല്യം ചെയ്യുന്നത്. ഞാന്‍ വേറെ വിവാഹം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. അതിന് തനിക്കെന്താണ്. തന്നെ ഞാന്‍ മൂന്ന് മൊഴിയും ചൊല്ലിയതല്ലേ... പിന്നെ തനിക്കെന്താണ് കാര്യം'- ഇതാണ് സമീര്‍ തന്നോട് പറഞ്ഞതെന്ന് ജുവൈരിയ വ്യക്തമാക്കുന്നു. ഇതോടെ വളയം പൊലീസ് സ്‌റ്റേഷനില്‍ ജുവൈരിയ മുത്തലാഖ് നിരോധന നിയമപ്രകാരം പരാതി നല്‍കി. ഇതനുസരിച്ച് സമീറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

    രണ്ടാം വിവാഹത്തെക്കുറിച്ച് അറിയില്ലെന്ന് നാട്ടുകാര്‍

    ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നമുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ സമീര്‍ രണ്ടാം വിവാഹം കഴിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് പ്രാദേശിക ലീഗ് നേതാവും വാണിമേല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സലാം പറയുന്നു. 'മതപരമായി രണ്ടാം വിവാഹം കഴിക്കാമെങ്കിലും ഇത് മഹല്ല് കമ്മിറ്റി രീതിക്കെതിരെയാണ്. സാധാരണ മഹല്ല് കമ്മിറ്റിയുടെ അറിവോടെയാണ് വിവാഹം നടക്കേണ്ടത്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല. ഇത് ശരിയല്ലാത്ത രീതിയാണ്' -സലാം പറയുന്നു'

    സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനും പരാതിയുമായി മുന്നോട്ടുപോകാനുമാണ് ജുവൈരിയയുടെയും കുടുംബത്തിന്റെയും തീരുമാനം. ഭര്‍തൃവീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയും ജുവൈരിയക്കുണ്ട്. അതേസമയം ഇതെക്കുറിച്ച് പ്രതികരിക്കാന്‍ സമീറിന്റെ വീട്ടുകാര്‍ തയ്യാറായില്ല.

    First published:

    Tags: Kozhikkode, Triple talaq case, Triple talaq issue