തിരുവനന്തപുരം: 'ഇവിടുത്തെ ജീവനക്കാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. നിലവിലെ തഹസില്‍ദാരുടെ കീഴില്‍ സമാധാനത്തോടെ തൊഴില്‍ ചെയ്യാവുന്ന സാഹചര്യമല്ല ഈ കാര്യാലയത്തിലുള്ളത്. ഓഫീസ് സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നാളിതുവരെ ജീവനക്കാര്‍ പരസ്പരം പരാതി പറയുകയല്ലാതെ അധികാരികള്‍ക്ക് പരാതി കൊടുക്കാതിരുന്നത് അദ്ദേഹത്തില്‍ നിന്ന് പ്രതികാര നടപടികള്‍ ഏല്‍ക്കേണ്ടി വരുമോയെന്ന ഭയംമൂലമാണ്. എന്നാലിനിയും സഹിച്ച് മുന്നോട്ടു പോകുന്നത് ഞങ്ങളുടെ ഔദ്യോഗിക ജീവിതത്തേയും വ്യക്തി ജീവിതത്തേയും കുടുംബ ജീവിതത്തേയും പ്രതികൂലമായി ബാധിക്കുന്നതാണ്. ആയതിനാല്‍ ഞങ്ങളുടെ സങ്കടങ്ങള്‍ മനസ്സിലാക്കി തൊഴിലിടങ്ങളില്‍ സ്ത്രീജനങ്ങള്‍ക്ക് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഔദ്യോഗിക ജോലികള്‍ സമയ ബന്ധിതമായി നിര്‍വഹിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കിത്തരണമെന്ന് താഴ്മയോടെ അപേക്ഷിച്ചു കൊള്ളുന്നു.''
മേലുദ്യോഗസ്ഥനെ കൊണ്ട് പൊറുതിമുട്ടിയ ഒരുകൂട്ടം വനിതാ ജീവനക്കാരുടെ പരാതിയാണിത്. കുന്നംകുളം താലൂക്ക് ഓഫീസിലാണ് സംഭവം. തഹസില്‍ദാര്‍ ഷീജനെതിരെ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്. തഹസില്‍ദാര്‍ക്കെതിരെയുള്ള ജീവനക്കാരുടെ പരാതികള്‍ ഇങ്ങനെയാണ്, വനിതാ ജീവനക്കാരെ ചേംബറിലേക്ക് വിളിച്ചുവരുത്തും. വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് മണിക്കൂറുകളോളം പിടിച്ചു നിര്‍ത്തും. ഒന്നര മണിക്കൂറൊക്കെ ഒരേ നില്പ് നിര്‍ത്തി സംസാരിക്കുന്നതാണ് തഹസില്‍ദാറുടെ ഹോബിയെന്ന് ജീവനക്കാർ പറയുന്നു.
ഇത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ തഹസില്‍ദാരുടെ ചേംബറില്‍ നിര്‍ത്തുന്നത് സെക്ഷനിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതമാസം ഉണ്ടാക്കുകയും പൊതുജനങ്ങളില്‍ നിന്ന് ആക്ഷേപങ്ങൾക്ക് ഇടയാന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
ഓഫീസ് സമയത്തിനു ശേഷം തഹസില്‍ദാരുടെ 'ക്ലാസ്
പല ദിവസങ്ങളിലും വൈകിട്ട് അഞ്ചു മണിക്കു ശേഷം ബെല്ലടിച്ച് ചേംബറിലേക്ക് വിളിപ്പിക്കും. പിന്നെ മണിക്കൂറുകള്‍ നീളുന്ന 'ക്ലാസ്''ആണ്. സ്ത്രീ ജീവനക്കാരെ മാത്രമാണ് ഇത്തരത്തില്‍ വിളിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്. ഓഫീസ് കാര്യങ്ങളുടെ ചര്‍ച്ചയ്ക്കു വേണ്ടിയെന്നു കരുതിയാണ് ജീവനക്കാര്‍ മുറിയിലേക്ക് പോകുന്നത്. എന്നാല്‍ ഓഫീസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാകും സംസാരിക്കുക. തഹസില്‍ദാരുടെ ചേംബറിലേക്ക് പോകുന്നത് ആലോചിക്കുമ്പോള്‍ത്തന്നെ ഭീതി തോന്നുന്നെന്നും ജീവനക്കാര്‍ പറയുന്നു.
അവധി ചോദിച്ചാല്‍ അപഹാസം
അത്യാവശ്യത്തിന് അവധി ചോദിച്ചാല്‍ നല്‍കില്ല. പോരാത്തതിന്, മറ്റു ജീവനക്കാരുടെ മുന്നില്‍വച്ച് തരംതാഴ്ത്തി സംസാരിക്കും. പരാതി പറഞ്ഞാല്‍ ഇനി അവധി അനുവദിക്കണോയെന്ന് ആലോചിക്കട്ടേ എന്ന ഭീഷണിയും. ഓഫീസ് അസിസ്റ്റന്റുമാരായ സ്ത്രീകളോടാണ് ഏറ്റവും മോശം പെരുമാറ്റം. അവരോട് അനാവശ്യമായി തട്ടിക്കയറും. പലപ്പോഴും ഓഫീസ് അസിസ്റ്റന്റുമാര്‍ കരഞ്ഞു കൊണ്ടാണ് തഹസില്‍ദാരുടെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത്.
ആരോപണങ്ങള്‍ നിഷേധിച്ച് തഹസില്‍ദാര്‍
ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കുന്നംകുളം തഹസീല്‍ദാര്‍ ഷീജന് ന്യൂസ് 18 മലയാളത്തോടു പറഞ്ഞു. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പരാതിയിലുള്ളത്. അപമാനിക്കാനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചുള്ള പരാതിയാണിത്. രാഷ്ട്രീയThriതാത്പര്യവും സ്വജനപക്ഷപാതവുമാണ് പരാതിക്കു പിന്നില്‍. പരാതി നല്‍കിയതായി അറിഞ്ഞു. എന്നാല്‍ ജില്ലാ കളക്ടര്‍ ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല. വിശദീകരണം ആവശ്യപ്പെടുമ്പോള്‍ മറുപടി നല്‍കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala news, Kerala. kerala news