ഇന്റർഫേസ് /വാർത്ത /Kerala / 'നോവൽ അറം പറ്റി'; സർക്കാർ ജോലി രാജിവെച്ചതിനേക്കുറിച്ച് ഫ്രാൻസിസ് നോറോണ

'നോവൽ അറം പറ്റി'; സർക്കാർ ജോലി രാജിവെച്ചതിനേക്കുറിച്ച് ഫ്രാൻസിസ് നോറോണ

വിരമിക്കാൻ മൂന്നു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് ആലപ്പുഴ കുടുംബ കോടതിയിലെ സീനിയർ ക്ലർക്ക് ആയ നോറോണ ജുഡീഷ്യൽ സർവീസിലെ ജോലിയിൽനിന്ന് 2023 മാർച്ച് 31ന് സ്വയം വിരമിച്ചത്

വിരമിക്കാൻ മൂന്നു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് ആലപ്പുഴ കുടുംബ കോടതിയിലെ സീനിയർ ക്ലർക്ക് ആയ നോറോണ ജുഡീഷ്യൽ സർവീസിലെ ജോലിയിൽനിന്ന് 2023 മാർച്ച് 31ന് സ്വയം വിരമിച്ചത്

വിരമിക്കാൻ മൂന്നു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് ആലപ്പുഴ കുടുംബ കോടതിയിലെ സീനിയർ ക്ലർക്ക് ആയ നോറോണ ജുഡീഷ്യൽ സർവീസിലെ ജോലിയിൽനിന്ന് 2023 മാർച്ച് 31ന് സ്വയം വിരമിച്ചത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: ‘മാസ്റ്റർപീസ്’ എന്ന നോവൽ എഴുതിയതിന്റെ പേരിലുണ്ടായ പരാതിയെത്തുടർന്ന് പ്രമുഖ എഴുത്തുകാരനായ ഫ്രാൻസിസ് നോറോണ സർക്കാർ ജോലി ഉപേക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. വിരമിക്കാൻ മൂന്നു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് ആലപ്പുഴ കുടുംബ കോടതിയിലെ സീനിയർ ക്ലർക്ക് ആയ നോറോണ ജുഡീഷ്യൽ സർവീസിലെ ജോലിയിൽനിന്ന് 2023 മാർച്ച് 31ന് സ്വയം വിരമിച്ചത്.

എഴുത്തുകാർക്കിടയിലെ മത്സരം പ്രമേയമായ പുതിയ പുസ്തകമായ ‘മാസ്റ്റർപീസി’നെതിരെയാണ് പരാതി.  സർക്കാർ സർവീസിലുള്ളവർ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പാലിച്ചില്ല എന്ന ആരോപണമുയർത്തിയാണ് മേലധികാരികൾക്ക് പരാതി നൽകപ്പെട്ടത്. ഇതുസംബന്ധിച്ച് 2 മാസം മുൻപു നൊറോണയ്ക്കു മെമ്മോ ലഭിച്ചിരുന്നു. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു. ഇപ്പോൾ ഇതാ സംഭവത്തിൽ വിശദീകരണവുമായി ഫ്രാൻസിസ് നോറോണ തന്നെ രംഗത്തെത്തി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇതിനെക്കുറിച്ചുള്ള കുറിപ്പുകളും, കുറേയധികം ആളുകളുടെ അന്വേഷണവും വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത്..

പ്രീമെച്വർ ആയിട്ടാണ് സർവ്വീസ് അവസാനിപ്പിച്ചത്. ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണിത്.. അതിൽ തന്നെ ഉറച്ചു നിൽക്കേണ്ടതിനാലാണ് രണ്ടുമൂന്നു സുഹൃത്തുക്കളോടല്ലാതെ മറ്റാരോടും പറയാതിരുന്നത്..

ഇന്നലെ(31.3.23) ഓഫീസിൽ വെച്ചു നടന്ന വിരമിക്കൽ ചടങ്ങുകളുടെ ഫോട്ടോയൊടൊപ്പം ഈ വിവരം ചില വാട്സപ്പ് ഗ്രൂപ്പുകളിൽ എത്തിയിരുന്നു.. തുടർന്നാണ് ആളുകൾ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്.. ഇപ്പോൾ പല രീതിയിൽ അതിനെ വ്യാഖ്യാനം ചെയ്യുന്നതിനാൽ ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു..

Also Read- ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്വകാര്യ പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

മാസ്റ്റർപീസ് എന്ന നോവലിനെതിരെ നൽകിയ പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്.. ഒരു Rectification നൽകിയിട്ട് ജോലിയിൽ തുടരാനാണ് മേലധികാരികൾ പറഞ്ഞത്.. കക്കുകളി വിവാദമായിരിക്കെ ഇനിയങ്ങോട്ടുള്ള ഔദ്യോഗിക ജീവിതവും എഴുത്തും അത്ര എളുപ്പമല്ലെന്ന് നിങ്ങൾക്കും അറിയാമല്ലോ. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു… എഴുത്തില്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കും. ജോലി പോകുന്നത് ബുദ്ധിമുട്ടാണ്..

വളരെ ശാന്തമായി ഞാനിതെല്ലാം പറയുന്നെങ്കിലും അങ്ങനെയൊരു തീരുമാനത്തിൽ എത്താൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ആരാണ് പരാതി കൊടുത്തത് എന്നതിനേക്കാൾ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ആശങ്ക… മാസ്റ്റർപീസ് അറംപറ്റിയ നോവലാണെന്ന് എനിക്ക് തോന്നി. ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതം പിടിച്ച ജീവിതമാണ് ഞാനതിൽ പറയുന്നത്. എനിക്കും അതുപോലെ സംഭവിച്ചരിക്കുന്നു. എന്റെ കഥാപാത്രം അനുഭവിച്ച കൊടിയ വേദനയിലേക്കും ഏകാന്തതയിലേക്കും ഞാനും അകപ്പെടുന്നതുപോലെ..

Also Read- പത്തനംതിട്ടയിലുമുണ്ട് പേരിനൊപ്പം ‘മോഡി’യുള്ള പാർട്ടിക്കാരൻ; പ്രധാനമന്ത്രിയ്ക്കൊപ്പമല്ല, മുഖ്യമന്ത്രിയ്ക്കൊപ്പം‌

എഴുത്തിനുള്ളിലെ എഴുത്തിനെക്കുറിച്ച് എഴുത്തായിരുന്നു മാസ്റ്റർപീസ്.. അതു വായിച്ചിട്ട് ആർക്കാവും മുറിവേറ്റത്.. എന്തിനാവും അവരത് ചെയ്തത്.. എന്റെ ഉറക്കംപോയി.. ഞാനൊരാവർത്തി കൂടി മാസ്റ്റർപീസ് വായിക്കാനെടുത്തു.. ഏറ്റവും അടുത്ത ഒന്നു രണ്ടു സുഹൃത്തക്കളോട് വിവരം പറഞ്ഞു.. ചില വ്യക്തികളിലേക്ക് അവരുടെ സംശയം നീളുന്നത് കണ്ടതോടെ ഞാൻ തകർന്നു.. കേട്ട പേരുകളെല്ലാം ഞാൻ ബഹുമാനത്തോടെ മനസ്സിൽ കൊണ്ടു നടന്നവർ..

രാത്രി ഉറങ്ങാനായില്ല.. അവ്യക്തമുഖവുമായി ഒരു ശത്രു ഇരുട്ടത്ത്.. അവരെന്റെ അന്നം മുടക്കി.. അടുത്ത നീക്കം എന്താണെന്ന് അറിയില്ല.. ഇതിന്റേയെല്ലാം തുടർച്ചപോലെ എന്റെ കക്കുകളി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു.. ഞാൻ ടാർജെറ്റ് ചെയ്യപ്പെടുന്നതുപോലെ..

അറവുതടിക്കുമേലെ പുസ്തകങ്ങൾ നിരത്തിയുള്ള കവർചിത്രവുമായി മാസ്റ്റർപീസ് എന്റെ മേശപ്പുറത്ത് കിടക്കുന്നു.. കുഞ്ഞു കുഞ്ഞു തമാശകളിലൂടെ ഞാൻ പരാമർശിച്ച കുറേ മുഖങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു.. എനിക്കെതിരെ പരാതി കൊടുക്കാൻ മാത്രം മുറിവ് ഞാൻ ഈ പുസ്തകത്തിലൂടെ അവര്‍ക്ക് ഉണ്ടാക്കിയോ..

തനിച്ചിരുന്ന് ഈ പ്രതിസന്ധിയെ മാനസീകമായി മറികടക്കാനുള്ള കരുത്തു പതുക്കെ നേടിക്കൊണ്ടി രുന്നു.. എന്റെ മേലധികാരികൾ ഉൾപ്പെടെ പ്രിയപ്പെട്ട പലരും എന്നെ ഇതിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു..

ഞാൻ എഴുതുന്നതെല്ലാം ചിലർക്ക് പൊള്ളുന്നുണ്ട്.. എന്റെ എഴുത്തിനെ എങ്ങനെയും തടയണമെന്നായിരുന്നു പരാതി കൊടുത്തുവരുടെ ലക്ഷ്യം.. ഔദ്യോഗിക ജീവിതത്തിന്റെ പരിമിതിയിൽ ഞാൻ ഒതുങ്ങുമെന്ന് അവർ കരുതിയിട്ടുണ്ടാവും..എനിക്ക് പരാതികൊടുത്തവരുടെ മുന്നിൽ തോൽക്കാൻ വയ്യ.. സർക്കാർ സേവന ത്തിൽ നിന്നും ഞാൻ പ്രീമെച്വർ ആയി ഇന്നലെ വിരമിച്ചു.. ഇതിനായുള്ള പ്രോസീജിയറുകളെല്ലാം വേഗം ചെയ്തു തന്ന എന്റെ മേലധികാരികളോട് ആദരവ്..

എനിക്ക് ആത്മബലം തന്ന പ്രിയ സുഹൃത്തുക്കൾക്ക്, കുടുംബാംഗങ്ങൾക്ക്, വായനക്കാർക്ക്.. എല്ലാവർക്കും എന്റെ സ്നേഹം..

മാസ്റ്റർപീസിന്റെ താളുകൾക്കിടിയിൽ എവിടെയോ എന്റെ അജ്ഞാത ശത്രു… വിരുന്നൊരുക്കി വീണ്ടും എന്റെ എഴുത്തുമേശ.. ഞാനെന്റെ പേന എടുക്കട്ടെ.. സ്നേഹത്തോടെ നോറോണ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Government job, Writer