അധ്യാപികയും എഴുത്തുകാരിയുമായ എം.ലക്ഷ്മിക്കുട്ടിയമ്മ(87) അന്തരിച്ചു. പ്രശസ്ത കവി അയ്യപ്പപണിക്കരുടെ ഇളയ സഹോദരിയാണ്. സഹോദരന്റെ പതിനാറാം ചരമ വാര്‍ഷിക തലേന്നാണ് ലക്ഷ്മിക്കുട്ടിയമ്മ വിടപറഞ്ഞത്.
കന്യാകുമാരി ദേവസ്വത്തിന് കീഴിലുള്ള കന്യാകുമാരി ജില്ലയിലെ കുഴിത്തുറ ശ്രീ ദേവികുമാരി വിമന്‍സ് കോളേജിലെ പ്രിന്‍സിപ്പലായിരുന്നു. ഇവിടെ മലയാളം വിഭാഗം അധ്യാപികയായാണ് ജോലിയിൽ പ്രവേശിച്ചത്.
കുട്ടനാട്ടിലെ കാവാലത്ത് ഓലിക്കല്‍ മീനാക്ഷിയമ്മയുടെയും പെരിയമന നാരായണന് നമ്പൂതിരിയുടെയും മകളായി 1934 സെപ്റ്റംബര്‍ 14 ന് ജനിച്ചു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജ്, സെന്റ് ജോസഫ് ട്രെയിനിങ് കോളേജ് എന്നിവടങ്ങളായി ഉപരി പഠനം നടത്തി. ശേഷം എറണാകുളത്ത് സ്കൂള്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു.
അയ്യപ്പപണിക്കരെ കുറിച്ചുള്ള 'നിറവേറിയ വാഗ്ദാനം ; അയ്യപ്പപ്പണിക്കര്‍ എന്റെ കൊച്ചേട്ടന്' എന്ന പുസ്തകം രചിച്ചു. ഭര്‍ത്താവ് പരേതനായ കെ.ബി നായര്‍. മൂത്തമകന് ഡോ.ആനന്ദ് കാവാലത്തിനൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. ഇളയ മകന് ബി. അമൃത് ലാല്‍ (ഡപ്യൂട്ടി എഡിറ്റർ, ഇൻഡ്യൻ എക്സ്പ്രസ്) ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ്.
സംസ്ക്കാരം ഉച്ചതിരിഞ്ഞ് മൂന്നിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Obit