കാൾ മാക്സിനും ഏംഗൽസിനും ലെനിനുമെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ. കാള്‍ മാക്സിന്റെയും ഏംഗൽസിന്റെയും പേര് പറയാൻ പോലും യോഗ്യനല്ല എംകെ മുനീറെന്ന് ഡിവൈഎഫ്ഐ നേതാവ്. സിപിഎം പറഞ്ഞാൽ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തുമെന്നും പൊലീസിനെ പേടിച്ചട്ടല്ല ചെയ്യാത്തതെന്നും ഡിവൈഎഫ്ഐ നേതാവ് മഹ്റൂഫ് പറഞ്ഞു.
തൊട്ടാൽ ചത്തുപോകാനുള്ള ആരോഗ്യമെയുള്ളൂവെന്നും സഹായികളില്ലാതെ നേരെ നിൽക്കാൻ ആരോഗ്യമില്ലാത്ത നേതാവാണ് മുനീറെന്നും രൂക്ഷവിമർശനമാണ് മഹ്റൂഫ് നടത്തിയത്. എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള 'വേര്' എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ 'മതം, മാര്‍ക്‌സിസം, നാസ്തികത' എന്ന വിഷയത്തില്‍ സംസാരിക്കെയായിരുന്നു മുനീർ വിവാദ പരാമർശം നടത്തിയത്.
'മാര്‍ക്‌സിനെപോലെ വൃത്തിഹീനനായ ഒരു മനുഷ്യന്‍ ലോകത്തുണ്ടാവില്ല. കുളിക്കുകയും പല്ലു തേക്കുകയും ചെയ്യില്ലായിരുന്നു. ഭാര്യക്ക് പുറമെ വീട്ടുജോലിക്കാരിയുമായും ബന്ധമുണ്ടായിരുന്നു. വീട്ടുജോലിക്കാരിയുടെ മകന്‍ അമ്മയെ കാണാന്‍ അടുക്കള വഴിയാണ് വന്നത്. മാർക്സ് മദ്യത്തിന് അടിമയായിരുന്നു. മാര്‍ക്‌സും എംഗല്‍സും ലെനിനുമെല്ലാം കോഴികളായിരുന്നു' എന്നായിരുന്നു മുനീറിന്റെ പരാമർശം.
ലിംഗ സമത്വത്തിനെതിരെയുള്ള മുനീറിന്റെ പരാമർശങ്ങൾ വിവാദമാകുന്നതിനിടയിലാണ് അതേ വേദിയിൽ കമ്യൂണിസ്റ്റ് സൈദ്ധാന്തികരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ. ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു മുനീറിന്റെ പരാമർശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.