പാലക്കാട്: പോളി ക്ലിനിക് ആശുപത്രിയിൽ പ്രസവത്തെത്തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. ശനിയാഴ്ച വൈകീട്ടോടെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
അകത്തേത്തറ ധോണി പപ്പാടി വൃന്ദാവൻ ശ്രീവത്സത്തിൽ വത്സൻ-വിജി ദമ്പതിമാരുടെ മകൾ വിനിഷ (30) കഴിഞ്ഞ 11-ന് ആണ് മരിച്ചത്. പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിലായിരുന്നു വിനീഷയുടെ പ്രസവം. പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിലായി. വിനീഷയെ പാലക്കാട് തങ്കം ആശുപത്രിയിലേക്കും കുഞ്ഞിനെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ വിനീഷയുടെ രക്തസമ്മർദ്ദം താഴ്ന്നതോടെ ജീവൻ രക്ഷിക്കാനായില്ല. പോളി ക്ലിനിക്കിൽ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.
Also read-പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി
പ്രസവം കഴിഞ്ഞ ഉടനെ വിനിഷയുടെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്രസവം നടന്ന ആശുപത്രിയിൽനിന്ന് കൂടുതൽ സൗകര്യങ്ങളുള്ള കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.