തിരുവനന്തപുരം: എസ്എഫ്ഐ (SFI) സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഹാജർ നില പൂജ്യമായിട്ടും സെമസ്റ്റർ പരീക്ഷയ്ക്ക് അർഷോയ്ക്ക് ഹാൾ ടിക്കറ്റ് അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകി. വിദ്യാർഥിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുകയാണ് അർഷോ.
ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. ജാമ്യം ലഭിക്കാനുള്ള തന്ത്രമാണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. ഹാൾ ടിക്കറ്റ് അനുവദിച്ചതിന് പിന്നില്‍ മഹരാജാസ് കോളേജിലെ ഇടത് അനുകൂല അധ്യാപകരാണെന്ന് പരാതിയിൽ പറയുന്നുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാനാണ് ഗവർണർക്ക് പരാതി നൽകിയത്. രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാനുള്ള ഹാൾടിക്കാറ്റാണ് കോളേജ് അനുവദിച്ചത്. ഹാജർ പൂജ്യം ശതമാനമുള്ള അർഷോയ്ക്ക് ഹാള്‍ ടിക്കറ്റ് നൽകാൻ എങ്ങനെ സാധിക്കുമെന്ന് പരാതിയിൽ ചോദിക്കുന്നു.
പ്രിൻസിപ്പൽ ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നേരത്തെ അർഷോ ജാമ്യ ഹർജി നൽകിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു.
2018ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും അർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് അർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്നാണ് അർഷോയെ പൊലീസ് അറസ്റ്റ് ചെയ്തത്.
എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും അർഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് അർഷോക്കെതിരെ അന്ന് ഉയർന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.