കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
കോഴിക്കോട് : കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസിൽ പരാതി നല്‍കി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
പകര്‍ച്ച വ്യാധി നിയന്ത്രണ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. ആളുകള്‍ കൂട്ടംകൂടി മുഖ്യമന്ത്രിയെ യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയില്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് ആര്‍ ഷഹിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി തവണയാണ് പിണറായി വിജയന്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
രോഗലക്ഷണങ്ങള്‍ ഉള്ളപ്പോഴാണ് മുഖ്യമന്ത്രി ധര്‍മടത്ത് റോഡ് ഷോ നടത്തിയത്. കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിപിഇ കിറ്റ് ധരിക്കാതെ അകമ്പടിയോടുകൂടിയായിരുന്നു ആശുപത്രിയില്‍ എത്തിയത്. കോവിഡ് നെഗറ്റീവായെങ്കിലും നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയാതെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഭാര്യയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി മടങ്ങിയതും.
advertisement
സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഉത്തരവുകളെയും നിര്‍ദേശങ്ങളെയും പരിഹസിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പെരുമാറിയത് പൊതുസമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കോവിഡ് വ്യാപന ഘട്ടത്തില്‍ പ്രതിരോധ നടപടികളെയാകെ തുരങ്കം വെക്കുന്ന തരത്തിലേക്ക് മുഖ്യമന്ത്രിയുടെ നടപടികള്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രവാസികളെയടക്കം മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് കേരളത്തോട് മാപ്പ് പറയണമെന്നും ആര്‍ ഷഹിന്‍ ആവശ്യപ്പെട്ടു.
advertisement
'കാരണവര്‍ക്ക് അടുപ്പിലുമാകാമെന്നാണോ? വി മുരളീധരന്‍
ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊലീസ് കേസെടുക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കോവിഡ് സ്ഥിരീകരിക്കുന്ന അന്ന് മുതല്‍ പത്താം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടതെന്നാണ് പ്രോട്ടോക്കോള്‍ എന്നിരിക്കെ പിണറായി വിജയന് എങ്ങനെയാണ് ആറാം ദിവസം ടെസ്റ്റ് നടത്തി ആശുപത്രി വിടാനാകുന്നതെന്ന് മന്ത്രി വി. മുരളീധരന്‍ ചോദിച്ചു.
'ആശുപത്രി അധികൃതര്‍ പറയുന്നതിനനുസരിച്ച് നാലാം തിയതി മുഖ്യമന്ത്രിക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കില്‍ വലിയ ചതിയാണ് അദ്ദേഹം ജനങ്ങളോട് ചെയ്തത്. രോഗലക്ഷണങ്ങളോടെയല്ലേ ധര്‍മ്മടത്ത് പതിനായിരങ്ങളെ അണിനിരത്തിയ റോഡ് ഷോയില്‍ പങ്കെടുക്കുകയും, പൊതുനിരത്തിലൂടെ പ്രകടനമായി വോട്ട് ചെയ്യാന്‍ വരികയും, മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത്?' അദ്ദേഹം ചോദിച്ചു.
advertisement
വോട്ട് ചെയ്യുന്ന ദിവസം കോവിഡ് രോഗിയായ മകള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ ഉണ്ടായിരുന്നെന്നും പ്രാഥമിക സമ്പര്‍ക്കമുള്ള ആള്‍ പെരുമാറേണ്ട രീതിയിലാണോ അന്ന് മുഖ്യമന്ത്രി പെരുമാറിയതെന്നും അദ്ദേഹം ചോദിച്ചു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് വരുമ്പോഴും ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോഴും സാമൂഹ്യ അകലമടക്കം പ്രോട്ടോകോള്‍ പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
'ആംബുലന്‍സില്‍ വരാതെ സ്വന്തം വാഹനത്തില്‍ സ്റ്റാഫുകളോടൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. രോഗമുക്തി നേടിയിട്ടില്ലാത്ത ഭാര്യക്ക് ഒപ്പം വാഹനത്തില്‍ കയറിപ്പോവുകയും ചെയ്തു. ഇതൊക്കെ എന്ത് മര്യാദയാണ്?'അദ്ദേഹം ചോദിച്ചു. രോഗമുക്തിക്ക് ശേഷം ഏഴ് ദിവസം കൂടി ഐസൊലേഷന്‍ തുടരണമെന്നാണ് പ്രോട്ടോക്കോള്‍ എന്ന് മുരളീധരന്‍ പറഞ്ഞു.
'കോവിഡ് മുന്‍കരുതലിനെക്കുറിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി മാധ്യമങ്ങളിലൂടെ ക്ലാസെടുത്ത മുഖ്യമന്ത്രിയാണ് സ്വന്തം കാര്യം വന്നപ്പോള്‍ എല്ലാ മാനദണ്ഡവും കാറ്റില്‍ പറത്തിയത്. വീട്ടിലെ കാരണവര്‍ക്ക് അടുപ്പിലും ആകാം എന്ന രീതിയാണോ മുഖ്യമന്ത്രിക്ക്' കേന്ദ്രമന്ത്രി ചോദിച്ചു. തദ്ദേശതിരഞ്ഞെടുപ്പുകാലത്ത് നാടെങ്ങും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്ത കേരള പൊലീസ് മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്നും മന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
advertisement
അതേസമയം ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു. യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന രേഖകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ മൗനം ചിലതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും സ്വന്തം മന്ത്രിസഭയിലെ ഒരംഗം രാജിവച്ചതിനെപ്പറ്റി ജനങ്ങളോട് മുഖ്യമന്ത്രി എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുനിന്നിട്ട് മൗനം പാലിക്കുന്ന സിപിഎമ്മിന്റെ അഴിമതി വിരുദ്ധതയെന്ന കാപട്യം ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ഒരു പരിശോധനയും കൂടാതെ ജലീലിനെതിരെ അന്വേഷണമേ ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞത് മുഖ്യമന്ത്രിയും കുടുങ്ങും എന്നതുകൊണ്ടാണെന്ന്് അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജനെതിരെ ബന്ധുനിയമന ആരോപണം ഉയര്‍ന്നപ്പോള്‍ അത് വിജിലന്‍സ് അന്വേഷിച്ചു. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ സ്വന്തം ഏജന്‍സികളുടെ വിശ്വാസ്യതയെക്കുറിച്ച് പറയണം കേന്ദ്രമന്ത്രി പറഞ്ഞു. ആരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് സംസ്ഥാന വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 'പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം കേന്ദ്ര ഏജന്‍സികളെ പിടിക്കാന്‍ നടക്കുകയാണ്. പിണറായി വിജയന് അഴിമതിയോടല്ല അത് ചോദ്യം ചെയ്യുന്നവരോടാണ് അസഹിഷ്ണുതയെന്ന് വ്യക്തമായിരിക്കുന്നു. ഈ കാപട്യം തെളിയിക്കുകയാണ് നിയമപോരാട്ടത്തിന്റെ ലക്ഷ്യം' വി മുരളീധരന്‍ വ്യക്തമാക്കി
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 17, 2021 11:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി







