തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വിമര്‍ശിച്ച എഴുത്തുകാരി എസ് ശാരദകുട്ടിയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരാള്‍ എപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആ വ്യക്തിയും, ആ വ്യക്തിയുടെ പ്രസ്ഥാനവുമല്ലേ തീരുമാനിക്കണ്ടതെന്ന് രാഹുല്‍ പറയുന്നു.
ഗോപാലേട്ടന് (AKG) മത്സരിക്കും മുന്‍പ് ഭാര്യ സുശീലയേട്ടത്തിയെ മത്സരിപ്പിക്കാഞ്ഞത് എന്താണ് എന്ന് ചോദിക്കുന്നതില്‍ ഔചിത്യമുണ്ടോ എന്ന് രാഹുല്‍ പരിഹസിക്കുന്നു. സഹതാപത്തിനും കണ്ണുനീരിനും വേണ്ടിയാണ് ഉമാ തോമസ് മത്സരിക്കുന്നത് എന്ന ശാരദക്കുട്ടിയുടെ പ്രസ്താവനയ്ക്ക് എല്‍ഡിഎഫില്‍ ജനപ്രതിനിധി മരിക്കുമ്പോള്‍ അവരുടെ ബന്ധുക്കള്‍ മത്സരിച്ച ചരിത്രങ്ങളും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. കാരണം അതൊന്നുമല്ല, ഉമ തോമസ് യുഡിഎഫ് ആയതാണെന്നും അല്ലെങ്കില്‍ കാണാമായിരുന്നു ഉമാ തോമസിനെ പറ്റി കാല്പനികതകള് കൊണ്ടുള്ള സര്ഗ്ഗസൃഷ്ടിയെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, എന്തേ CITU സംസ്കാരിക തൊഴിലാളികളെ കാണാത്തത് എന്ന് വിചാരിച്ചതേയൊളളു, അപ്പോഴേക്കും ശാരദക്കുട്ടിയെത്തി. ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ UDF സ്ഥാനാര്‍ത്ഥിയുടെ മുടി മുതല്‍ നഖം വരെ ഓഡിറ്റ് ചെയ്യാന്‍ ഇക്കൂട്ടരില്ലെങ്കില്‍, കൊട്ടിക്കലാശമില്ലാത്ത തിരഞ്ഞെടുപ്പ് പോലെ ശോകമാണ്.
ശാരദക്കുട്ടിയുടെ ആശങ്കകളിലേക്ക് കടക്കാം.
ഒന്ന്, 'ഉമാ തോമസ് അത്ര മിടുക്കിയാണെങ്കില്‍ PTക്ക് മുന്‍പ് എന്തുകൊണ്ട് കോണ്‍ഗ്രസ്സ് അവസരം കൊടുത്തില്ല?' കോണ്‍ഗ്രസ്സ് ആര്‍ക്ക് എപ്പോള്‍ അവസരം കൊടുക്കണമെന്ന് കോണ്‍ഗ്രസ്സ് തീരുമാനിച്ചോളാം എന്ന കടക്ക് പുറത്ത് മാതൃകയില്‍ മറുപടി പറയാമെങ്കിലും, പറയുന്നില്ല.
അല്ലയോ മഹാനുഭാവലു, ഒരാള്‍ എപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആ വ്യക്തിയും, ആ വ്യക്തിയുടെ പ്രസ്ഥാനവുമല്ലേ തീരുമാനിക്കണ്ടത്? ഗോപാലേട്ടന് (AKG) മത്സരിക്കും മുന്‍പ് ഭാര്യ സുശീലയേട്ടത്തിയെ മത്സരിപ്പിക്കാഞ്ഞത് എന്താണ് എന്ന് ചോദിക്കുന്നതില്‍ ഔചിത്യമുണ്ടോ?
രണ്ട്, 'സഹതാപത്തിനും കണ്ണുനീരിനും വേണ്ടിയാണ് ഉമാ തോമസ് മത്സരിക്കുന്നത്'.
ജനപ്രതിനിധി മരിക്കുമ്പോള്‍ അവരുടെ ബന്ധുക്കള്‍ മത്സരിക്കുന്നതാണ് താങ്കളുടെ പ്രശ്നമെങ്കില്‍, LDFലെ തന്നെ റാന്നിയിലെ സണ്ണി പനവേലി മരിച്ചപ്പോള്‍ ഭാര്യ റേച്ചല്‍ സണ്ണിയും, ചവറയില്‍ വിജയന് പിള്ള മരിച്ചപ്പോള്‍ മകന് സുജിതും, കുട്ടനാട്ടില്‍ തോമസ് ചാണ്ടി മരിച്ചപ്പോള്‍ സഹോദരന് തോമസ് K തോമസ് മത്സരിച്ചതിലും തൊട്ട് ഇതേ തൃക്കാക്കരയില്‍ കോര്പ്പറേഷന് ഡിവിഷനില്‍ ഈയടുത്ത് കൗണ്‍സിലര്‍ ശിവന് മരിച്ചപ്പോള്‍ ബിന്ദു ശിവന് മത്സരിച്ചപ്പോഴും ഒന്നും താങ്കള്‍ പ്രതികരിക്കാഞ്ഞത് മൊബൈല്‍ കീ പാഡ് കംപ്ലയിന്റ് ആയതു കൊണ്ടാണോ?
അതല്ല 'സ്ത്രീ' നേരിടുന്ന പ്രശ്നങ്ങളാണ് താങ്കളെ അലട്ടുന്നതെങ്കില്‍ 50 ശതമാനം വനിതകള്‍ എന്ന വിഷയത്തിലെ കോടിയേരിയുടെ പ്രസ്താവന തൊട്ട് വിജയരാഘവന്റെ ഒട്ടുമുക്കാല്‍ പ്രസ്താവനകളും, പിണറായി സര്‍ക്കാര്‍ അവഗണിച്ച പാലത്തായി, വാളയാര്‍ തൊട്ട് എണ്ണമറ്റ പീഡനങ്ങളും ഒന്നും താങ്കളെ അലട്ടാത്തത് എന്താണ്?
അപ്പോള്‍ അതൊന്നുമല്ല കാരണം, ഉമാ തോമസ് UDF ആയി പോയി. അല്ലെങ്കില്‍ കാണാമായിരുന്നു ഉമാ തോമസിനെ പറ്റി കാല്പനികതകള് കൊണ്ടുള്ള സര്‍ഗ്ഗസൃഷ്ടി.
കുട്ടി സ്റ്റേജില്‍ എത്തി, ഇനി ചില ടീച്ചറുമാരുടെയും മാഷുമാരുടെയും വരവുണ്ട്. വെയിറ്റിംഗ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.