കൊച്ചി: യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസിലും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രതി ചേർത്തു. ഇതോടെ, ഹർത്താലുമായി ബന്ധപ്പെട്ട 20 കേസുകളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡീൻ കുര്യാക്കോസ് പ്രതിയാകും. യൂത്ത് കോൺഗ്രസ് ഹർത്താലുമായി ബന്ധപ്പെട്ട് 577 പേർക്കെതിരെ കേസെടുത്തതായി സർക്കാർ ഇന്ന് കോടതിയെ അറിയിച്ചിരുന്നു.
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മിന്നൽ ഹർത്താലിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്.
കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസും യു.ഡി.എഫ് കാസർകോട് ജില്ലാ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, കണ്‍വീനര്‍ എ.ഗോവിന്ദന്‍നായര്‍ എന്നിവരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. യൂത്ത് കോൺഗ്രസ് ഹർത്താലിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതായും 577 പേർക്കെതിരെ കേസെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം ആറിലേക്ക് മാറ്റി
അതേസമയം, മിന്നൽ ഹർത്താലുകൾക്ക് എതിരായ കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് ഡീൻ കുര്യാക്കോസിന് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് ഡീനിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഡീൻ കുര്യാക്കോസും ഒരു അഭിഭാഷകനല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമ ബിരുദധാരിയാണെങ്കിലും രാഷ്ട്രീയം പ്രവർത്തനമേഖലയായതു കൊണ്ട് പ്രാക്ടീസ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന മറുപടിയാണ് ഇതിന് മറുപടിയായി ഡീനിന്‍റെ അഭിഭാഷകൻ നൽകിയത്.
തുടർന്ന്, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി മൂന്നുപേർക്കും നിർദ്ദേശം നൽകി. അഞ്ചാം തിയതിക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണം. കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും. അന്ന് കേസ് പരിഗണിക്കുമ്പോൾ മൂന്നുപേരും വീണ്ടും ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kasargod Murder, Krupesh Kasargod, Mohanlal, Periya Youth Congress Murder, Sharath Lal, കാസർകോഡ് ഇരട്ടക്കൊലപാതകം, കൃപേഷ്, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, മോഹൻലാൽ, ശരത് ലാൽ