മലപ്പുറം: തവനൂരില്‍ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ജയില്‍ ഉദ്ഘാടന വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചിലാണ് സംഘര്‍ഷം. ബാരിക്കേട് വലിച്ചുനീക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രമാധ്യേ മുഖ്യമന്ത്രിയ്ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ഇടവഴിയില്‍ മറഞ്ഞു നിന്ന ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.
കറുത്തമാസ്ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്ക് ധരിച്ചെത്തിയവര്‍ക്ക് പൊലീസ് മഞ്ഞ മാസ്ക് നല്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്കാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. മാസ്ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധം കണക്കിലെടുത്താണ് മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Cm pinarayi vijayan, Youth congress, Youth league