കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലനയിക്കുന്ന കേരള യാത്രയില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ പേരും ചിത്രവും ഉള്പ്പെടുത്താതിരുന്നതിനെച്ചൊല്ലി വിവാദം. പോസ്റ്ററില്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ക്ക് അര്‍ഹിച്ച പ്രധാന്യം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ പരസ്യവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ രംഗത്തെത്തി.
നാലര വര്‍ഷം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിരുന്ന എം.കെ മുനീറിനോട് ചെയ്യുന്ന അനീതിയാണിതെന്ന് ആഷിക് ചെലവൂര്‍ ഫേസ്ബുക്കിൽ കുറിച്ചു.
ജനുവരി 31ന് തുടങ്ങുന്ന ചെന്നിത്തലയുടെ യാത്രയുടെ എഫ്.പി പോസ്റ്ററിലാണ് എം.കെ മുനീറിന്റെ ചിത്രമില്ലാത്തത്. ഹൈദരലി തങ്ങളുടെ ചിത്രം കുഞ്ഞാലിക്കുട്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും മറ്റു നേതാക്കള്‍ക്കുമൊപ്പം ഒരേ വലിപ്പത്തിലാണ് ചേർത്തിരിക്കുന്നത്. മാത്രമല്ല, കൂടാതെ മുനീറിന്റെ പേര് പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു. മുനീറിന്റെ പേരും ചിത്രവും ഒഴിവാക്കാന്‍ ലീഗിനുള്ളില്‍ നിന്ന് നീക്കമുണ്ടായെന്ന ആരോപണമാണ് ഇപ്പോഴുയരുന്നത്.
' ജനുവരി മുപ്പത്തി ഒന്ന് മുതല്‍ ആരംഭിക്കാനിരിക്കുന്ന യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ക്യാപ്റ്റന്‍, സ്വഭാവികമായും പ്രതിപക്ഷ ഉപനേതാവുംമുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ ആയ ഡോ.എം.കെ. മുനീറിനെയും ജാഥയുടെ ഉപനായകന്‍ ആക്കിയില്ലെങ്കിലും ആ ജാഥയുടെ കോ-ഒര്ഡിനേറ്റര് മാരിലെങ്കിലും ഉള്‍പ്പെടുത്തേണ്ടതല്ലേ.-. ജാഥയുടെ പോസ്റ്റര്‍ ഡിസൈന്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ബഹുമാന്യരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വെക്കേണ്ട സ്ഥാനത്തല്ല വെച്ചത്... കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നത നേതാക്കളുടെ എല്ലാവരുടെയും പേരുകള്‍ ഉള്‍പ്പെടുത്താവുന്നതാണ്. കൂട്ടത്തില്‍ മുസ്ലിം ലീഗില്‍ നിന്ന് കഴിഞ്ഞ നാലരവര്‍ഷക്കാലം പ്രതി പക്ഷ നിരയില്‍ ശക്തമായ സാന്നിധ്യവും പോരാട്ടവും നടത്തിയ മുനിര്‍ സാഹിബിനെ ഉള്‍ക്കൊള്ളിക്കാതിരിക്കുന്നത് അനീതിയല്ലേ.... അത് ഉള്‍ക്കൊള്ളിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറാവണം.- ആഷിക് ചെലവൂർ ഫേസ്ബുക്കിൽ കുറിച്ചു.
വിഷയം ചര്‍ച്ചയായതോടെ എം.കെ മുനീറിന്റെ പേര് രമേശ് ചെന്നിത്തലയുടെ പോസ്റ്റില്‍ എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് നേതാക്കളുടെ ഫോട്ടോക്കൊപ്പം തന്നെയാണ് ഹൈദരലി തങ്ങളുടെ ചിത്രം ഇപ്പോഴും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.