സാഗർ തൊടുപുഴ
തൊടുപുഴ: നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ അമ്മയായ ക്യാൻസർ ബാധിച്ച ഇരുപത്താറുകാരി സുമനസുകളുടെ സഹായം തേടുന്നു. മുരിക്കാശേരി പെരിയാര്‍വാലി പൊരുന്നോലില്‍ അനുപ്രിയയാണ് ചികിത്സയ്ക്കായി കരുണ വറ്റാത്ത മനസുകൾക്കായി കാത്തിരിക്കുന്നത്. ആദ്യ ഘട്ടം ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ് വിശ്രമത്തിൽ ആയിരിക്കുമ്പോളാണ് തലച്ചോറില്‍ ട്യൂമറോടെ രണ്ടാം ഘട്ടം ക്യാൻസർ അനുപ്രിയയെ പിടികൂടിയത്.
നൊന്തുപെറ്റ കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ പോലും പറ്റാത്തതിന്റെ വിഷമത്തിലാണ് അനുപ്രിയയെന്ന ഈ യുവതി. തന്റെ നാലുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് അവളുടെ അമ്മയെ കണ്ടിട്ട് ദിവസങ്ങളായി. കര്‍ഷകരായ മാതാപിതാക്കള്‍ അനുവിന്റെ ചികിത്സയ്ക്കായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞു. കടംവാങ്ങിയും കിടപ്പാടം വിറ്റും 27 ലക്ഷംരൂപയിലധികം മുടക്കിയ ഇവര്‍ ഇനിയുള്ള ചികിത്സ എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ്. ബന്ധുക്കളും നാട്ടുകാരുമെല്ലാം തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുന്നുണ്ടെങ്കിലും ചികിത്സയ്ക്ക് ഇനിയും വന്‍തുക ആവശ്യമാണ്.
ഗര്‍ഭിണിയായിരിക്കെ അനുവിന് ഇടയ്ക്കുവന്ന ചുമയിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. ചുമ കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കാന്‍സറാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് നേരെ ആലുവ രാജഗിരിയില്‍ പ്രവേശിപ്പിച്ചു. എത്രയും പെട്ടെന്ന് കീമോ തെറാപ്പി തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും എട്ടുമാസം ഗര്‍ഭിണിയായിരുന്നത് കാര്യങ്ങള്‍ വഷളാക്കി. ഒടുവില്‍ കുട്ടിയെ പുറത്തെടുത്താണ് കീമോ തുടങ്ങിയത്. ലക്ഷങ്ങൾ മുടക്കിയ അഞ്ചോളം കീമോതെറാപ്പികള്‍ക്കും റേഡിയേഷനും ശേഷം വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് വിധി വീണ്ടും വില്ലനായെത്തുന്നത്.
ഇടയ്ക്കു ക്ഷീണംതോന്നി വീണ്ടും ചെക്കപ്പിന് ചെന്നപ്പോഴാണ് തലച്ചോറില്‍ ട്യൂമര്‍ വളരുന്നതായി പരിശോധനയില്‍ തെളിഞ്ഞത്. ട്യൂമര്‍ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കും ലക്ഷങ്ങള്‍ ചിലവായി. തുടർ ചികിത്സക്ക് 50 ലക്ഷത്തോളം രൂപ ഇനിയും വേണം. ഈ തുക എങ്ങനെ കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് ഈ കുടുംബം. അനുപ്രിയയുടെ ചികിത്സാചെലവ് കണ്ടെത്തുന്നതിനായി ചികിത്സാസഹായനിധി രൂപീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് മുരിക്കാശേരിയിലെ നാട്ടുകാര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cancer, Thodupuzha