വഞ്ചിരാജപരമ്പര കുലദൈവമായി ആരാധിക്കുന്ന പ്രസിദ്ധമായ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ പുതിയ സ്വര്‍ണ കൊടിമരം സ്ഥാപിച്ചു. 72 അടി ഉയരമുള്ള സ്വര്‍ണ കൊടിമരമാണ് പ്രതിഷ്ഠിച്ചത്. നാല് നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ ജുലൈ ആറിനാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ കുംഭാഭിഷേകം നടന്നത്. കുംഭാഭിഷേകത്തിന് പിന്നാലെ നടക്കുന്ന ധ്വജപ്രതിഷ്ഠ ദര്‍ശിക്കുന്നതിനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
72 അടി ഉയരമുള്ള കൊടിമരത്തില്‍ 200 കിലോ ചെമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച 42 കവചങ്ങളാണ് ഉള്ളത് . ഒന്നര കിലോയോളം സ്വര്‍ണവും ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിലാണ് കൊടിമരം പ്രതിഷ്ഠിച്ചിരിക്കുന്നത്.
ക്ഷേത്രം തന്ത്രി തിരുവനന്തപുരം അതിയറ മഠം ഗോകുൽ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. കൊടിമരത്തിലെ വിഗ്രഹങ്ങളും പ്രതിഷ്ഠയും കുംഭാഭിഷേകവും തന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.
തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റർ അകലെ തെക്ക് ഭാഗത്താണ് തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു തുല്യം പഴക്കവും ആചാരപ്പെരുമയുമുള്ള ക്ഷേത്രമാണ് തിരുവട്ടാറിലേത്. തിരുവനന്തപുരത്ത് ശ്രീപദ്മനാഭൻ കിഴക്ക് ദർശനത്തിലാണെങ്കിൽ തിരുവട്ടാറിൽ ആദികേശവൻ അഭിമുഖമായാണ് പള്ളികൊള്ളുന്നത്. ഇവിടെ നാഭിയിൽ പദ്മമില്ല. യോഗനിദ്രയിൽ വിരാട് രൂപമാണ് പ്രതിഷ്ഠ.
കുളച്ചൽ യുദ്ധത്തിനു പോകുംമുൻപ് മാർത്താണ്ഡവർമ മഹാരാജാവ് വാൾവെച്ച് വണങ്ങിയ പാരമ്പര്യം തിരുവട്ടാറിനുണ്ട്. 418 വർഷത്തിനുശേഷമാണ് ക്ഷേത്രത്തിൽ കുംഭാഭിഷേകം നടത്തിയത്. തമിഴ്നാട് ദേവസ്വത്തിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്. 2014ൽ ആരംഭിച്ച നവീകരണജോലികൾ ഡി.എംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം 7 കോടി രൂപ ചെലവഴിച്ചാണ്പൂര്‍ത്തിയാക്കിയത്.
പഴന്തമിഴ് സാഹിത്യത്തിലും ആദികേശവപ്പെരുമാളിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ആദികേശവ ഭക്തനായ വലിയ ദിവാൻജി കേശവപിള്ള ഇവിടെ കേശവദാസനായി മാറി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമാനമായി കൽമണ്ഡപങ്ങളിൽ നിർമിച്ച തിരുവട്ടാറിലെ ശീവേലിപ്പുരയും ചുറ്റമ്പലത്തിലെ ചുമർചിത്രശേഖരവും പ്രസിദ്ധമാണ്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.