തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020ലെ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. ന്യൂസ് 18 കേരളത്തിന് രണ്ട് അവാർഡുകൾ ലഭിച്ചു. മികച്ച വാർത്താധിഷ്ഠിത പരിപാടി സ്പെഷ്യൽ കറസ്പോണ്ടന്റ്. നിർമ്മാതാവ് അപർണ കുറുപ്പ്. എം ജി രേണുകയാണ് മികച്ച വാർത്താ അവതാരക.
അവാർഡിന് അർഹയായ അപർണകുറുപ്പ് ന്യൂസ് 18 കേരളം അസിസ്റ്റന്റ് ന്യൂസ് എഡിറ്ററാണ്. ഏഷ്യാനെറ്റ് ന്യൂസിലൂടെ മാധ്യമരംഗത്ത്. തുടർന്ന് മാതൃഭൂമി ന്യൂസിലും പ്രവർത്തിച്ചു. കറന്റ് അഫയേഴ്സ് മികച്ച ടിവിഷോയ്ക്കുള്ള പുരസ്കാരം നേടിയത് സ്പെഷ്യൽ കറസ്പോണ്ടൻറ് എപ്പിസോഡിന്റെ നിർമ്മാണത്തിന്. വിവാദമായ പാവക്കുളം സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംപ്രേഷണം ചെയ്ത പ്രോഗ്രാമിന്റെ സ്ക്രിപ്റ്റും അവതരണവും അപർണയുടേതാണ്. "ആധുനികാനന്തര കേരളത്തിന്റെ പുരോഗമന പ്രമേയങ്ങളെ മുഴുവൻ തകർത്ത് അതിവേഗം വർഗീയവത്കരണത്തിന് വിധേയരാകുന്ന കേരളീയ സ്ത്രീകളെ തുറന്നുകാണിച്ച അവതരണത്തിന്, കേരളത്തിലെ വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വെറുപ്പിന്റേയും അന്യമത വിദ്വേഷത്തിന്റേയും രാഷ്ട്രീയത്തെ സ്പെഷൽ കറസ്പോണ്ടന്റ് എന്ന പ്രതിവാരപരിപാടിയിലൂടെ ധീരമായി തുറന്ന് കാണിച്ചതിന് " എന്ന് പരാമർശിച്ചുകൊണ്ടാണ് മന്ത്രി സജി ചെറിയാൻ പുരസ്കാരം പ്രഖ്യാപിച്ചത്.
ന്യൂസ് 18 കേരളത്തിൽ പ്രൈംഡിബേറ്റ് അടക്കമുള്ള തത്സമയ ചർച്ചകളും അപർണ അവതരിപ്പിക്കുന്നുണ്ട്. കോട്ടയം സിഎംഎസ് കോളജിൽ നിന്ന് ബിരുദം. ചെന്നൈ വിമൻസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ എംഎ, ന്യൂസീലൻഡിലെ ഓക് ലൻഡ് യൂണിടെകിൽ നിന്ന് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ പിജിയും നേടിയിട്ടുണ്ട്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി. പിഎൻആർ കുറുപ്പിന്റേയും കെ അജിതയുടേയും മകളാണ്.
പ്രസന്നത, ഉച്ചാരണ ശുദ്ധി, വാർത്തയുടെ ഉള്ളറിഞ്ഞുള്ള അവതരണ മികവ് എന്നിവയാണ് രേണുകയെ അവാർഡിന് അർഹയാക്കിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജേണലിസം പിജി ഡിപ്ലോമ പാസായ രേണുക കൈരളി ടി വിയിലൂടെയാണ് ദൃശ്യമാധ്യമ രംഗത്ത് എത്തിയത്. പിന്നീട് ഇന്ത്യാവിഷനിലൂടെ വാർത്താ അവതരണ രംഗത്ത് ചുവടുറപ്പിച്ച രേണുക ജനം ടിവിയിലും പ്രവർത്തിച്ചു. 15 വർഷമായി ടെലിവിഷൻ മാധ്യമ രംഗത്ത് സജീവമായ രേണുക നിലവിൽ ന്യൂസ് 18 കേരളം സീനിയർ പ്രൊഡ്യൂസറാണ്. ആനുകാലിക പരിപാടികളിലും ചർച്ചാ പരിപാടികളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കൊല്ലം ഇരവിപുരം സ്വദേശിനി. ഇരവിപുരം സെന്റ് ജോൺസ് എച്ച് എസിലും, കൊല്ലം ശ്രീനാരായണ കോളേജിലുമായാണ് പഠനം. അച്ഛൻ കെ മുരളീധരൻ, അമ്മ ഗീത. ആദർശ്, വേദാന്ത് എന്നിവർ സഹോദരങ്ങൾ. ഏക മകൾ വേദിക രേണു ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.