ആധുനിക കലാസമ്പ്രദായങ്ങളിൽ എക്കാലവും ആർജ്ജവത്തോടെ ആഴത്തിൽ ഇടപെട്ടിരുന്ന കലാകാരൻ വിവാൻ സുന്ദരം ഇനി ഓർമ്മ. ബുധനാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രശസ്ത കലാകാരനും കൊച്ചി മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് വിവാൻ സുന്ദരം. ചരിത്ര കലാകാരിയും ക്യുറേറ്ററുമായ ഗീതാ കപൂറാണ് ഭാര്യ.
ചിത്രകല, ശിൽപം, ഫോട്ടോഗ്രാഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് – എന്നിങ്ങനെ തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ച വിവാൻ സുന്ദരം സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെൻറർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളിലും എക്സിബിഷനുകളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൊച്ചിയിൽ നടക്കുന്ന മുസ്‌രിസ് ബിനാലെയിൽ തന്റെ മെക്സിക്കൻ യാത്ര, മാച്ചുപീച്ചുവിന്റെ ഉയരങ്ങൾ എന്ന പേരിൽ ഒരു പെയിന്റിംഗ് സാഗ തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്.
Also read-സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
ഷിംലയിൽ ജനിച്ച അദ്ദേഹം ഡൂൺ സ്കൂളിൽനിന്ന് ബിരുദം പൂർത്തിയാക്കിയശേഷം ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ്, ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ പരിശീലനം നേടി. കസ്സൂലി ആർട് സെന്റർ, ജേണൽ ഓഫ് ആർട്സ് ആൻഡ് ഐഡിയാസ്, സഫ്ദാർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകാംഗമാണ്. ഷെർ–ഗിൽ സുന്ദരം ആർട്സ് ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി കൂടിയാണ്.
അമ്മയുടെ സഹോദരിയും പ്രമുഖ ചിത്രകാരിയുമായ അമൃതാ ഷേർഗിലിന്റെ സൃഷ്ടികൾ വിവാനെ സ്വാധീനിച്ചു. അമൃത ഷേർഗിൽ: എ സെൽഫ് പോട്രയറ്റ് ഇൻ ലെറ്റേഴ്‌സ് ആൻഡ് റൈറ്റിങ്‌സ് എന്ന പുസ്‌തകം 2010ൽ പുറത്തിറക്കി. സഹോദരി നവീന സുന്ദരവുമായി ചേർന്ന് ഷേർഗിൽ സുന്ദരം ആർട്സ് ഫൗണ്ടേഷന് 2016ൽ തുടക്കം കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kochi Biennale, Man died