തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുവാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ചടങ്ങുകള്‍ ആചാരപരമായി ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കി നടത്തും. പൊങ്കാല ക്ഷേത്രപരിസരത്ത് മാത്രം നടത്തും. ഇതിനായി ഭക്തർക്ക് ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തും.
ക്ഷേത്രപരിസരത്തെ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്.
ഭക്തർക്ക് അവരവരുടെ വീടുകളില്‍ പൊങ്കാലയിടാവുന്നതാണ്. ഗ്രീന്‍ പ്രോട്ടോക്കോളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാനും യോഗത്തില്‍ തീരുമാനമായി.
You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോ മാനോമുണ്ടെന്ന് ട്രോൾ [NEWS]
കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നത്. ഫെബ്രുവരി 27 നാണ് ഇത്തവണ പൊങ്കാല.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്ര കോമ്പൌണ്ടിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര കോമ്പൌണ്ടിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
പൊങ്കാല' കേരളത്തിലേയും തമിഴ്നാട്ടിലേയും കൊയ്ത്തുത്സവമാണ്.പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്.ആയിരം വർഷം മുൻപാണ് പൊങ്കൽ തുടങ്ങിയത്. ചോളഭരണകാലത്തിന്റെമദ്ധ്യകാലത്ത് പുതിയീട് ആഘോഷിച്ചിരുന്നതായി ശിലാലിഖിതങ്ങൾ പറയുന്നു. പുതിയീട് കൊല്ലത്തിലെ ആദ്യത്തെ വിളവെടുപ്പാണ്.
ഏറ്റവും പേരുകേട്ടതും പ്രധാനവും തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേതാണ്.ഇത് ആറ്റുകാൽ പൊങ്കാല എന്ന് അറിയപ്പെടുന്നു.മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം കേരളത്തിലെ പ്രധാന പൊങ്കാല ഉത്സവം ആണ്.ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഈ ഉത്സവത്തിന്റെ ഖ്യാതി.1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിലെ കണക്ക് അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്.
മേയര്‍ ആര്യ രാജേന്ദ്രന്‍,വി.എസ് ശിവകുമാര്‍ എംഎല്‍എ, കൗണ്‍സിലര്‍മാര്‍, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attukal, Attukal Pongala, Attukal pongala 2021, Attukal Ponkala, Attukal ponkala 2020, Attukal temple