മലപ്പുറം: 2 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണമോതിരം തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തി. മോതിരം ഉടമയെ തിരിച്ചേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് മലപ്പുറം കോട്ടയ്ക്കലിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ക്ലാരി മൂച്ചിക്കലിലെ പരുത്തിക്കുന്നൻ റസാഖ് ഹാജിയുടെ ഭാര്യ ആയിശയ്ക്കാണ് പേരമകളുടെ നഷ്ടമായ അരപ്പവൻ സ്വർണമോതിരം തൊഴിലാളികളുടെ നല്ല മനസ്സുകാരണം തിരികെ ലഭിച്ചത്. 2 വർഷം മുൻപ് ആയിശ സ്നേഹസമ്മാനമായി പേരമകൾ ഫിദ നസ്റിന് നൽകിയ മോതിരമായിരുന്നു അത്. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചതിന്റെ സമ്മാനം.
Also read-ഉപയോഗിച്ച് പഴകിയ മേക്കപ്പ് ബ്രഷിൽ ടോയിലറ്റ് സീറ്റിലുള്ളതിനേക്കാൾ ബാക്ടീരിയകൾ: പഠനം
തോട്ടിൽ കുളിക്കാൻപോയ ഫിദയുടെ കയ്യിൽനിന്ന് മോതിരം നഷ്ടമായി. അന്ന് തിരഞ്ഞെങ്കിലും മോതിരം കിട്ടിയില്ല. തൊഴിലുറപ്പു തൊഴിലാളികൾ ക്ലാരി തോട് വൃത്തിയാക്കുന്ന ജോലി തുടങ്ങിയിട്ട് 4 ദിവസമായി. ആയിശയുടെ വീട് തോടിനു സമീപമാണ്. പേരമകളുടെ സ്വർണമോതിരം തോട്ടിൽ വീണുപോയ വിവരം ആയിശ ജോലിക്കാരോട് പറഞ്ഞിരുന്നു. മണ്ണ് നീക്കം ചെയ്യുന്നതിനിടെ തൊഴിലാളിയായ ചക്കനാത്ത് കാളിക്കാണ് ബുധനാഴ്ച്ച രാവിലെ മോതിരം ലഭിച്ചത്. ഉടനെ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ മുസ്തഫ കളത്തിങ്ങലിനെ വിവരമറിയിച്ചു. മുസ്തഫയുടെ സാന്നിധ്യത്തിൽ കാളിയും സഹപ്രവർത്തകരും ആയിശയ്ക്ക് മോതിരം കൈമാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.