മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് രോഗനിര്‍ണയം നടത്തിയിട്ടുള്ള കൗമാരക്കാര്‍ പ്രായപൂര്‍ത്തിയാകുമ്പോൾ പലപ്പോഴും തൊഴില്‍ മേഖലയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നതായി പുതിയ പഠനം. മനോരാഗ നിര്‍ണയം നടത്തിയ കൗമാരക്കാരില്‍ ഏകദേശം 11 ശതമാനം പേർ പ്രായപൂര്‍ത്തിയായതിനുശേഷം കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി പഠനം സൂചിപ്പിക്കുന്നു.
''മാനസികാരോഗ്യ പ്രശ്നങ്ങളാല്‍ കഷ്ടപ്പെടുന്ന കൗമാരക്കാര്‍ക്ക് തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍, മനോരോഗ ചികിത്സയും സാമൂഹ്യ സേവനങ്ങളും തമ്മിലുള്ള സഹകരണവും തൊഴിൽ പുനരധിവാസവും വളരെ പ്രധാനമാണ്,'' ഫിന്‍ലാന്‍ഡിലെ തുര്‍ക്കു സര്‍വ്വകലാശാലയിൽ നിന്നുള്ള പഠന സംഘത്തിലെ പ്രധാന ഗവേഷകന്‍ ഡേവിഡ് ഗില്ലന്‍ബെര്‍ഗ് പറയുന്നു. തുര്‍ക്കു സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ചൈല്‍ഡ് സൈക്യാട്രി ആയിരുന്നു പഠനം സംഘടിപ്പിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങളും വിദ്യാഭ്യാസത്തില്‍ നിന്നും തൊഴില്‍ മേഖലയില്‍ നിന്നും വ്യക്തികളെ ദീര്‍ഘകാലമായി ഒഴിവാക്കുന്നതും തമ്മിലുള്ള ബന്ധം ഈ പഠനഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.
വിദ്യാഭ്യാസത്തിനോ തൊഴിൽ മേഖലയ്‌ക്കോ പുറത്ത് കുറഞ്ഞത് അഞ്ച് വർഷക്കാലം ചെലവഴിക്കപ്പെടേണ്ടി വരുന്ന അവസ്ഥയാണ് ദീര്‍ഘകാലമായുള്ള ഒഴിവാക്കലായി ഈ പഠനം പരിഗണിച്ചിട്ടുള്ളത്. അപ്പര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാൻ കഴിയാത്തവരും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ചവരുമായ കൗമാരക്കാർക്കിടയിൽ മേൽസൂചിപ്പിച്ച ബന്ധം വളരെ ശക്തമാണ് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ബുദ്ധിഭ്രമം (psychosis) സംഭവിച്ച കൗമാരക്കാരില്‍ പകുതിയോളം പേരും, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബാധിതരായ കൗമാരക്കാരില്‍ 75 ശതമാനത്തോളം പേരും പ്രായപൂര്‍ത്തിയായപ്പോള്‍ തന്നെ വിദ്യാഭ്യാസത്തില്‍ നിന്നും തൊഴില്‍ വിപണിയില്‍ നിന്നും ദീര്‍ഘകാല ഒഴിവാക്കല്‍ അനുഭവിച്ചുവെന്നും പഠനത്തില്‍ കണ്ടെത്തി. മാനസികാരോഗ്യം സംബന്ധിച്ച പ്രശ്നങ്ങൾ സാമൂഹ്യമായി സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതാണ് പ്രസ്തുത പഠനം.
തെക്കുപടിഞ്ഞാറന്‍ ഫിന്‍ലാന്‍ഡിലെ തുര്‍ക്കുവില്‍ സ്ഥിതിചെയ്യുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് യൂണിവേഴ്‌സിറ്റി ഓഫ് തുര്‍ക്കു. ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റി, ടാംപിയര്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് അനുസരിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ സര്‍വ്വകലാശാലയാണിത്. 1920-ല്‍ സ്ഥാപിതമായ ഈ സര്‍വ്വകലാശാലയ്ക്ക് റൗമ, പൊരി, കെവോ, സെയ്‌ലി എന്നീ പ്രദേശങ്ങളിലും ക്യാമ്പസുകളുണ്ട്.
യൂറോപ്പിലെ 41 യൂണിവേഴ്‌സിറ്റികളുടെ ഒരു അസോസിയേഷനായ കോയിമ്പ്ര ഗ്രൂപ്പിലെ ഒരു അംഗവുമാണ് തുര്‍ക്കു സര്‍വ്വകലാശാല. യൂണിവേഴ്‌സിറ്റിയില്‍ ഏകദേശം 20,000 വിദ്യാര്‍ത്ഥികളുണ്ട്. അതില്‍ 5,000 പേര്‍ എം എസ് സി അല്ലെങ്കില്‍ എം എ പൂര്‍ത്തിയാക്കാന്‍ എത്തിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ്. ഹ്യുമാനിറ്റീസ് ഫാക്കല്‍റ്റിയും സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫാക്കല്‍റ്റിയുമാണ് സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ ഫാക്കല്‍റ്റികള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Autism, Education, Mental health