ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്‌സിനായ സൈഡസ് കാഡിലയുടെ സൈകോവ് ഡിയുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് അതോറിറ്റിയുടെ അനുമതി. 12 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാവുന്നതാണിത്. മൂന്ന് ഡോസുള്ള, ലോകത്തെ തന്നെ ആദ്യ ഡി.എന്‍.എ വാക്‌സിനാണ് സൈകോവ് ഡി. 66.6 ശതമാനമാണ് ഫലപ്രാപ്തി. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ലഭ്യമാവുന്ന ആറാമത്തെ വാക്‌സിന്‍ കൂടിയാണിത്.സൂചിരഹിത വാക്‌സിനായതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുമെന്ന് സൈഡസ് കാഡില നേരത്തേ അവകാശപ്പെട്ടിരുന്നു.
അഹമ്മദാബാദ് ആസ്ഥാനമായ മരുന്ന് കമ്പനി സൈഡസ് കാഡില ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ ബയോ ടെക്‌നോളജി വകുപ്പുമായി സഹകരിച്ചാണ് സൈകോവ് ഡി വികസിപ്പിച്ചത്. വാക്‌സിന് അന്തിമ അനുമതി നല്‍കിയതായി ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 പേരില്‍ സൈകോവ് ഡി മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണമാണ് ഇതെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം വിശദീകരിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍, അമേരിക്കന്‍ വാക്‌സിനുകളായ മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് 18ന് മുകളിലുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്ന മറ്റു വാക്‌സിനുകള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിനേഷൻ ബോധവൽക്കരണ ഡ്രൈവിൽ ചേർന്ന് യു.പി. സർക്കാർ
ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കുന്ന വാക്സിൻ വിമുഖതയ്ക്കെതിരെ പോരാടാൻ നെറ്റ്‌വർക്ക് 18-നും ഫെഡറൽ ബാങ്കും ചേർന്ന് സംയുക്തമായി നടത്തുന്ന വാക്സിൻ ബോധവൽക്കരണ സംരംഭമായ സഞ്ജീവനി – എ ഷോട്ട് ഓഫ് ലൈഫ് ക്യാമ്പെയ്നിൽ യുപി സർക്കാരും പങ്കാളികളായി. ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിനേഷൻ ബോധവൽക്കരണ ഡ്രൈവിൽ പങ്കാളിയാകുന്നതോടെ, സംസ്ഥാനത്തെ വാക്സിനേഷൻ തോത് 100 ശതമാനത്തിൽ എത്തിക്കാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്.
കോവിഡ്-19 കേസുകൾ വീണ്ടും ഉയർന്ന് തുടങ്ങുകയും, മൂന്നാം തരംഗം ഭീഷണിയായി ചുറ്റിപറ്റി നിൽക്കുന്നതുകൊണ്ടും സംസ്ഥാന സർക്കാരുകൾ വൻതോതിൽ വാക്സിനേഷൻ നടത്തികൊണ്ടിരിക്കുകയാണ്. അഞ്ചര കോടിയിലധികം ആളുകൾക്ക് വാക്സിൻ നൽകി മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിൽ നിൽക്കുന്ന ഉത്തർപ്രദേശ് ഇതുവരെ 5,51,27,657 പേർക്കാണ് വാക്സിൻ നൽകിയത്.
അത്ഭുതപ്പെടുത്തുന്ന സംഖ്യയിൽ കുത്തിവെയ്പ്പ് നടന്നെങ്കിലും, ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങളും മിഥ്യാധാരണകളുടെയും തെറ്റായ വിവരങ്ങളുടെയും സ്വാധീനം കൊണ്ട് വാക്സിനെടുക്കാൻ മടി കാണിക്കുന്നവരാണ്. സഞ്ജീവനിയം സംസ്ഥാന സർക്കാരും സംയുക്തമായി ഗ്രാമപ്രദേശങ്ങളിലേയ്ക്ക് ക്യാമ്പെയ്ൻ വ്യാപിച്ച്, ആളുകൾക്ക് കൂടുതലായി ബോധവൽക്കരണം നൽകി വാക്സിനേഷൻ വിമുഖത തുടച്ച് നീക്കും.
ഗ്രാമീണ സമൂഹത്തെ ബോധവൽക്കരിച്ച് വാക്സിൻ വിമുഖത ഇല്ലായ്മ ചെയ്യാൻ 2021 ഏപ്രിൽ 7-ന് അമൃത്സറിലെ അട്ടാരി അതിർത്തിയിൽ നിന്നാണ് സഞ്ജീവനി ആരംഭിച്ചത്. കോവിഡ്-19 രൂക്ഷമായി ബാധിച്ച 5 ജില്ലകളിൽ സഞ്ജീവനിയുടെ വാഹനം യാത്ര ചെയ്തു.
അട്ടാരി മുതൽ ദക്ഷിണ കന്നഡ വരെ റോഡിലൂടെ വാക്സിനേഷൻ പ്രചാരണം നടത്തി ഏകദേശം 500 ഗ്രമങ്ങളിലെത്തിചേർന്നു. വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണം, 24/7 വാട്സാപ്പ് സഹായം എന്നിവയിലൂടെ വാക്സിനേഷൻ ബോധവൽക്കരണം വിജയകരമായി നടപ്പിലാക്കുന്നതിൽ സഞ്ജിവനി പ്രധാന പങ്ക് വഹിച്ചു.
ബോധവൽക്കരണം എല്ലാവരിലേയ്ക്കും എത്തിച്ച്, കോവിഡ്-19 വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ മിഥ്യാധാരണകളും തകർത്തുകൊണ്ട് ഈ ഉദ്യമത്തിന് ഉത്തർപ്രദേശിന്‍റെ വാക്സിനേഷൻ ഡ്രൈവിന് ഊർജ്ജം പകരാൻ സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.