നാഡീകോശ വികാസവും ഓട്ടിസം പോലെയുള്ള നാഡിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വൈകല്യങ്ങളും പഠിക്കാന്‍ സഹായിക്കുന്ന മനുഷ്യാധിഷ്ഠിത മാതൃക വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞ. തലച്ചോറിനെ ബാധിക്കുന്ന വൈകല്യങ്ങള്‍ക്കുള്ള ചികിത്സാരീതികള്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായകമാകുന്നതാണ് ഈ കണ്ടെത്തല്‍. ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ ഇന്‍സ്പയര്‍ ഫാക്കല്‍റ്റി ഫെലോഷിപ്പ് ജേതാവ് കൂടിയായ യോഗിത.കെ.അഡ്ലാഖയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രസ്തുത വകുപ്പ് ബുധനാഴ്ച അറിയിച്ചു. ശാസ്ത്രത്തില്‍ തത്പരരായ പ്രതിഭകള്‍ക്കായി ശാസ്ത്ര, സാങ്കേതിക വകുപ്പ് നല്കുന്ന ഫെലോഷിപ്പ് ആണ് ഇന്‍സ്പയര്‍ അഥവാ ഇന്നൊവേഷന് ഇന്‍ സയന്‍സ് പര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പയേര്‍ഡ് റിസര്‍ച്ച് പ്രോഗ്രാം.
എത്രയോ പതിറ്റാണ്ടുകളായി തലച്ചോറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വൈകല്യങ്ങളെക്കുറിച്ച് പഠിക്കാന്‍ മൃഗങ്ങളുടെ മാതൃകകളാണ് ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചു വരുന്നത്. മൃഗങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന പല മരുന്നുകളും മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ വിജയിക്കാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. ഹരിയാനയിലെ മനേസറിലെ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററില്‍ തലച്ചോറിന്റെ വികാസവും വൈകല്യവും മനസിലാക്കാന്‍ സഹായിക്കുന്ന മനുഷ്യാധിഷ്ഠിത മൂലകോശ മാതൃക വികസിപ്പിച്ചെടുത്തതിലൂടെ യോഗിത ഈ വിടവ് നികത്തിയിരിക്കുകയാണ്. നിലവില്‍ ഫരീദാബാദിലെ എന്‍.സി.ആര് ബയോക്ലസ്റ്ററില്‍ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായി പ്രവര്‍ത്തിച്ചു വരികയാണ് യോഗിത.
' മനുഷ്യാധിഷ്ഠിത മാതൃകകളുടെ അഭാവം മൂലം തലച്ചോറിനെ ബാധിക്കുന്ന വൈകല്യങ്ങളുടെ പാത്തോഫിസിയോളജിയെക്കുറിച്ചുള്ള വ്യക്തമായ അറിവ് നമുക്ക് ഉണ്ടായിരുന്നില്ല. ഈ വൈകല്യങ്ങള്‍ക്കുള്ള ചികിത്സാസംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അനിവാര്യമായും ആവശ്യമുള്ള അറിവാണ് ഇത്' ശാസ്ത്ര, സാങ്കേതിക വകുപ്പ് പ്രതികരിച്ചു. ഈ മേഖലയില്‍ ഉണ്ടായിരുന്ന അറിവിന്റെ വിടവിനെ നികത്തുകയാണ് തലച്ചോറും നാഡീകോശവും എങ്ങനെ വികസിക്കുന്നു, വൈകല്യങ്ങളുടെ കാര്യത്തില്‍ തലച്ചോറില്‍ എന്ത് തകരാറുകളാണ് സംഭവിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയുന്ന, തലച്ചോറിന്റെ മനുഷ്യാധിഷ്ഠിത മാതൃകയുടെ കണ്ടെത്തല്‍.
'ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ ധനസഹായം ഉപയോഗിച്ചുകൊണ്ടുള്ള എന്റെ ഗവേഷണം നാഡീകോശ വികാസത്തെയും അതിനെ ബാധിക്കുന്ന ഓട്ടിസം പോലുള്ള വൈകല്യങ്ങളെയും സംബന്ധിച്ച ധാരണ വികസിക്കാന്‍ സഹായകമായിട്ടുണ്ട്', യോഗിത പറയുന്നു. മനുഷ്യശരീരത്തിലെ പെരിഫെറല്‍ രക്തത്തില്‍ നിന്ന് ഇന്‍ഡ്യൂസ്ഡ് പ്ലൂറിപൊട്ടന്റ് സ്റ്റെം സെല്ലുകള്‍ (ഐപിഎസ്സി) ഉത്പാദിപ്പിച്ചുകൊണ്ട് ആദ്യമായി ഇന്ത്യയില്‍ ഒരു പ്രോട്ടോക്കോള്‍ സൃഷ്ടിക്കാനും യോഗിതയ്ക്കും ഗവേഷണസംഘത്തിനും കഴിഞ്ഞു. ഐപിഎസ്സി കോശങ്ങളെ പിന്നീട് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട മൂലകോശങ്ങളായ എന്എസ്സികളായി വേര്‍തിരിച്ചെടുക്കുന്നതിന്റെ പ്രോട്ടോക്കോള്‍ അവര്‍ പരിഷ്കരിക്കുകയും ചെയ്തു. നാഡീകോശ വികാസത്തെക്കുറിച്ചുള്ള പുതിയ ധാരണകള്‍ വികസിപ്പിച്ചെടുത്ത യോഗിതയുടെ ഗവേഷണം ന്യൂറോസയന്‍സിനെയും മൂലകോശങ്ങളെ സംബന്ധിച്ച പഠനമേഖലയെയും അടിമുടി പരിഷ്കരിക്കാന്‍ ശേഷിയുള്ളതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Autism