ഇന്ത്യക്കാര്‍ക്കും മറ്റ് ദക്ഷിണേഷ്യക്കാര്‍ക്കും ഇടയില്‍ പ്രമേഹം (Diabetes), ഹൃദയാഘാതം, (Heart Attack), ഉയർന്ന രക്തസമ്മര്‍ദ്ദം (Hypertension) എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ജീന്‍/പ്രോട്ടീന്‍ (Protein) വകഭേദം കണ്ടെത്തി. മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (IIT-M) നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ഗവേഷണ സംഘമാണ് ഈ പ്രോട്ടീൻ കണ്ടെത്തിയത്. ഇന്ത്യയിലെയും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 15 ശതമാനത്തിലും ഈ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് പഠനം കണ്ടെത്തി. ഈ വകഭേദമുള്ള ആളുകള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, ടൈപ്പ്-2 പ്രമേഹം, കൊറോണറി ആര്‍ട്ടറി രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത 1.5 മടങ്ങ് കൂടുതലാണ്.
'ഇന്ത്യക്കാര്‍ക്കും മറ്റ് ദക്ഷിണേഷ്യക്കാര്‍ക്കും ഇടയില്‍ ഉപാപചയ രോഗങ്ങളുടെ ഉയര്‍ന്ന വ്യാപനത്തിന് ഇത് കാരണമാകും,'' അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ മുന്‍നിര ജേർണൽ 'ഡയബറ്റിസി'ൽ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പഠനം പറയുന്നു. ഐഐടി-എമ്മിലെ ബയോടെക്നോളജി വിഭാഗത്തിലെ പ്രൊഫ. നിതീഷ് ആര്‍ മഹാപത്ര, ഭൂപത്, സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ ജ്യോതി മേത്ത എന്നിവരടങ്ങിയ സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
Also Read-
Vava Suresh| ആരാണ് വാവ സുരേഷ്? വിഷപ്പാമ്പുകളെ പിടിക്കുന്ന തിരുവനന്തപുരത്തുകാരൻ ജനകീയനായതെങ്ങിനെ?'ദക്ഷിണേഷ്യക്കാര്‍ക്ക് ഹൃദയ, ഉപാപചയ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. പാരിസ്ഥിതിക ഘടകങ്ങള്‍ക്ക് പുറമേ, നമ്മുടെ ജനിതക ഘടനയും ഇതിന് കാരണമായേക്കാം. എന്നിരുന്നാലും, നമ്മുടെ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രധാന ജനിതക വകഭേദങ്ങള്‍ മുഴുവനായും മനസ്സിലാക്കിയിട്ടില്ല. ഞങ്ങളുടെ പഠനം കാര്‍ഡിയോ-മെറ്റബോളിക് രോഗങ്ങള്‍ക്ക് കാരണമായ ഒരു പ്രധാന ജനിതക ഘടകത്തെ തിരിച്ചറിഞ്ഞു,'' പ്രൊഫ മഹാപത്ര പറഞ്ഞു.
ഡയഗ്നോസ്റ്റിക്സ്, പേഴ്സണലൈസ്ഡ് മെഡിസിന്‍ എന്നീ മേഖലകളില്‍ ഈ പഠനം സ്വാധീനം ചെലുത്തുമെന്നും ടൈപ്പ് 2 പ്രമേഹമുണ്ടാകാൻ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാന്‍ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയ, ഉപാപചയ രോഗങ്ങളുടെ കുടുംബ ചരിത്രമുള്ള ആളുകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനും രോഗത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഇത് ഉപയോഗപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''മനുഷ്യര്‍ ഉള്‍പ്പെടെ, സസ്തനികളില്‍ കാണപ്പെടുന്ന ക്രോമോഗ്രാനിന്‍ എ (CHGA) എന്ന പ്രോട്ടീന്റെ ഒരു ചെറിയ ഭാഗമാണ് (പെപ്‌റ്റൈഡ്) പാന്‍ക്രിയാസ്റ്റാറ്റിന്‍. ഇന്‍സുലിന്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇതിന് സ്വാധീനമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് / ഗ്ലൂക്കോണ്‍, സള്‍ഫോണിലൂറിയ പോലുള്ള മരുന്നുകൾ എന്നിവയുടെ പ്രതികരണ ഫലമായി ശരീരം ഇന്‍സുലിന്‍ പുറത്തുവിടുന്നതിനെ ഇത് തടയുന്നു,'' ഐഐടി-എം പറഞ്ഞു.
ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു ചെറിയ വിഭാഗം ആളുകളില്‍ ഹൃദയ, ഉപാപചയ സംബന്ധിയായ രോഗാവസ്ഥകളില്‍ ഈ പ്രോട്ടീൻ വകഭേദത്തിന്റെ പങ്ക് സംഘം നേരത്തെ വിശകലനം ചെയ്തിരുന്നു. ഇപ്പോള്‍ പഠനം ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിലേക്ക് വ്യാപിപ്പിക്കുകയും ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നിന്നുള്ള ആളുകളെ അതിൽ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.