എംബിഎ ബിരുദധാരിയായ (MBA Graduate) ഉഷാറാണി വിനയ് ഇപ്പോൾ ഒരു കർഷകയാണ് (Farmer). മുമ്പ് നിരവധി ഐടി കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള ഉഷാറാണി കൃഷിയോടുള്ള (Farming) തന്റെ അഭിനിവേശം തിരിച്ചറിഞ്ഞ് വിഷരഹിതമായ നാടൻ പഴവർഗങ്ങൾ കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്കയോ ഫാംസിന്റെ (Skyo Farms) സ്ഥാപകയായാണ് ഉഷാറാണി വിനയ് ഇന്ന് അറിയപ്പെടുന്നത്.
കർണാടകയിലെ (Karnataka) കുനിഗൽ താലൂക്കിലെ യെലഗലവാടി എന്ന ഗ്രാമത്തിലാണ് ഉഷാറാണി വിനയ് എന്ന പുതിയ കർഷക തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയത്. യെലഗലവാടിയിൽ ചെറിയ തുണ്ട് ഭൂമി വാങ്ങിയാണ് ഉഷാറാണി കൃഷി ആരംഭിച്ചത്. കൊറോണ മഹാമാരിയുടെ സമയത്ത് വീട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോഴാണ് ഉഷാറാണി തന്റെ ഗ്രാമത്തിൽ എത്തിയതും കൃഷിയെ കൂടുതൽ അടുത്തറിഞ്ഞതും. കൃഷിയോടുള്ള താൽപ്പര്യം തിരിച്ചറിഞ്ഞ അവർ താമസിയാതെ ഭൂമി വാങ്ങി കൃഷി ആരംഭിച്ചു.
ഉഷാറാണി തന്റെ യാത്ര ആരംഭിച്ചിട്ട് ഇപ്പോൾ ഒന്നര വർഷം പിന്നിട്ടിരിക്കുന്നു. പേരക്ക, പപ്പായ, ഏത്തപ്പഴം, മാമ്പഴം തുടങ്ങി പതിനഞ്ചോളം ഇനം പഴവർഗങ്ങൾ ഇന്ന് ഉഷാറാണിയുടെ കൃഷിയിടത്തിൽ വിളയുന്നു. സംയോജിത കൃഷിയുടെ ഭാഗമായി അവർ ആടുകളെയും വളർത്തുന്നു. കൂടാതെ അടുത്തിടെ മത്സ്യകൃഷിയുടെ പ്രാധാന്യം മനസിലാക്കിയ അവർ കുളം നിർമിക്കുകയും തിലാപ്പിയ മീനിനെ വളർത്താനാരംഭിക്കുകയും ചെയ്തു. റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം (RAS) ആണ് ഉഷാറാണി മത്സ്യകൃഷിക്കായി ഉപയോഗിക്കുന്നത്. ജലത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനായി അതേ വെള്ളം ഫിൽട്ടർ ചെയ്യുകയും റീസൈക്കിൾ ചെയ്യുകയും ചെയ്യുന്നു. ആടിനെ വളർത്തുന്നതിൽ നിന്നുള്ള മാലിന്യവും മത്സ്യകൃഷിയിലെ മാലിന്യവും ഉഷാറാണി കൃഷിക്ക് വളമായി ഉപയോഗിക്കുന്നു.
ഉത്സവ സീസണുകളിൽ ഉഷാറാണി തന്റെ ജൈവ പഴങ്ങൾ കോർപ്പറേറ്റ് ഓഫീസുകളിലും അപ്പാർട്ട്‌മെന്റുകളിലും വിൽക്കാറുണ്ട്. 500 രൂപ വില വരുന്ന ഒരു കുട്ടയിൽ 2 കിലോ ഏത്തപ്പഴവും പപ്പായയും ഒരു കിലോ പേരക്കയും മൊസാമ്പിയും രണ്ട് തേങ്ങയും കരിമ്പും ഉണ്ടാകും. നഗരത്തിൽ നിന്നുള്ള ആളുകൾക്ക് കൃഷിയെക്കുറിച്ച് മനസിലാക്കാനും വിളവെടുപ്പ് കാണാനും ഉഷാറാണി അവസരമൊരുക്കിയിട്ടുണ്ട്.
നഗരത്തിൽ നിന്നും കൃഷിയോടു താത്പര്യമുള്ളവർ ഫാം സന്ദർശിക്കാൻ എത്താറുണ്ടെന്ന് ഉഷാറാണി പറയുന്നു. രാജ്യത്തിൻറെ പല കോണിലുള്ള ആളുകൾ ഞങ്ങളിൽ നിന്ന് പഴങ്ങൾ ഓർഡർ ചെയ്യാറുണ്ട്. നിലവിൽ കോർപ്പറേറ്റ് ഓഫീസുകളും അപ്പാർട്ട്‌മെന്റുകളും കേന്ദ്രീകരിച്ചാണ് ഞങ്ങൾ വില്പന നടത്തുന്നത്. ഡെലിവറിയുടെയും ലോജിസ്റ്റിക്‌സിന്റെയും കാര്യത്തിലുള്ള സൗകര്യമാണ് ഇതിന് കാരണമെന്ന് ഉഷാറാണി കൂട്ടിച്ചേർത്തു. ഇന്ന് 3.16 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന യെലഗലവാടിയിലെ ഫാമിൽ ഉഷാറാണി ചന്ദനം, മുരിങ്ങ, കുതിര, ചോളം എന്നിവയും മറ്റ് ഹോർട്ടികൾച്ചറൽ വിളകളും വളർത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.