#നിസ്സാർ കെ.എ.
കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധിച്ചു കാണും, തന്റെ പക്കൽ നിന്നും സാധനം വാങ്ങിക്കൊണ്ടു പോകുന്നവർ പ്ലാസ്റ്റിക് സഞ്ചി ഉപയോഗം കഴിഞ്ഞ് മടക്കി നൽകിയാൽ രണ്ടു രൂപ നൽകുന്ന വഴിയോര കച്ചവടക്കാരനെക്കുറിച്ചുള്ള വൈറൽ പോസ്റ്റുകൾ. അദ്ദേഹം ഇതാ ഇവിടെയുണ്ട്.
കോവിഡ് കാലത്ത് വേറിട്ട വഴി തീർക്കുകയാണ് സുധീഷ് തട്ടേക്കാട്. കഴിഞ്ഞ 24 വർഷക്കാലമായി തട്ടേക്കാട് സലീം അലി പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് ഗൈഡായി ജോലി നോക്കിയിരുന്ന സുധീഷിന് സഞ്ചാരികളുടെ വരവ് നിലച്ചതോടെ തൊഴിൽ നഷ്ടപ്പെടുകയായിരുന്നു. സഞ്ചാരികൾക്ക് വിലക്ക് നീങ്ങി തുടങ്ങിയെങ്കിലും അഭ്യന്തര സഞ്ചാരികൾ മാത്രമാണ് എത്തുന്നത്.
ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വഴിയില്ലാത്ത സാഹചര്യത്തിൽ പക്ഷി സങ്കേതത്തിന് മുന്നിൽ പഴങ്ങളുടെ കച്ചവടം ആരംഭിക്കുകയായിരുന്നു സുധീഷ്.
പഴങ്ങൾ പൊതിഞ്ഞു നൽകുന്ന പ്ലാസ്റ്റിക് കവറുകൾ റോഡിലും, വനപ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ താൻ നൽകുന്ന കവറുകൾ തിരിച്ച് എടുക്കുവാൻ തീരുമാനിക്കുകയായിരുന്നു. കവറുകൾ തിരിച്ചേൽപ്പിക്കാൻ മടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഒരോ കവറിനും രണ്ട് രൂപ വീതം നൽകുമെന്ന് ബോർഡ് സ്ഥാപിക്കുകയും ചെയ്തതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സുധിഷ് പറഞ്ഞു. കാട്ടിലും തെരുവോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ച് മൃഗങ്ങൾ ചത്തൊടുങ്ങുന്നതിൻ്റെ കാഴ്ച്ചകളാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്താൻ പ്രചോദനമായത് എന്ന് സുധീഷ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.