പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന് ഇന്ന് 82-ാം ജന്മദിനം. ഒരു സങ്കീർത്തനം പോലെ എന്ന ഒരൊറ്റ നോവലിലൂടെ വായനക്കാരുടെ മനസിൽ ഇടംനേടിയ പെരുമ്പടവം ശ്രീധരൻ സാഹിത്യ അക്കാദമി അവാർഡ്, വയലാർ പുരസ്ക്കാരം ഉൾപ്പടെ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. കാൽ നൂറ്റാണ്ടിനിടെ 100 പതിപ്പുകളിലായി രണ്ടുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ചാണ് പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്ന മലയാള നോവൽ ചരിത്രത്തിൽ ഇടംനേടിയത്.
എറണാകുളം ജില്ലയിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-നാണ് പെരുമ്പടവം ശ്രീധരൻ ജനിച്ചത്. കുട്ടിക്കാലം മുതല്ക്കേ സാഹിത്യത്തില്‍ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം കവിതയിലായിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. 12 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു.
ഒരു സങ്കീര്‍ത്തനം പോലെ, അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, ഒറ്റച്ചിലമ്പ്, അര്‍ക്കവും ഇളവെയിലും, ആരണ്യഗീതം, കാല്‍വരിയിലേക്ക് വീണ്ടും, ഇടത്താവളം, മേഘച്ഛായ, ഏഴാം വാതില്‍, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം, തേവാരം, പകല്‍പൂരം, ഇലത്തുമ്പുകളിലെ മഴ, ഹൃദയരേഖ, അസ്തമയത്തിന്റെ കടല്‍, പിന്നെയും പൂക്കുന്ന കാട്, ഇരുട്ടില്‍ പറക്കുന്ന പക്ഷി, തൃഷ്ണ, സ്മൃതി, ഏഴാംവാതില്‍, തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ പുരസ്കാരം, വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്കാരം, മഹാകവി ജി. സ്മാരക പുരസ്കാരം, മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം, മലയാറ്റൂര്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം തമലത്താണ് പെരുമ്പടവം ശ്രീധരൻ ഇപ്പോൾ താമസിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.