കൊച്ചി: ഇന്ത്യൻ ഭാഷയിലെ ബാലസാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് (BLBA) കുട്ടികളുടെ പുസ്തകങ്ങളിലൂടെ പ്രഗത്ഭനായ എഴുത്തുകാരൻ പ്രൊഫ.എസ് ശിവദാസിന്.
രചയിതാവ് വിഭാഗത്തിലേക്ക് ഈ വർഷം തിരഞ്ഞെടുത്ത ഭാഷ മലയാളമാണ്. മലയാളത്തിലെ മികച്ച ബാലസാഹിത്യ രചയിതാവായി കോട്ടയം സ്വദേശി പ്രൊഫ.എസ്.ശിവദാസ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ടാറ്റ ട്രസ്റ്റിന്റെ പരാഗ് ഇനിഷ്യേറ്റീവ് ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന്റെ ആറാമത്തെ പതിപ്പാണ് ഇത്തവണത്തേത്. 2021 മെയ് മുതൽ ജൂൺ വരെയുള്ള നോമിനേഷൻ കാലയളവിൽ 490 എൻട്രികളാണ് ലഭിച്ചത്.
പ്രൊഫ. ശിവദാസ് ഇതുവരെ ഇരുനൂറിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാല്യകാല സ്മരണകൾ, പ്രകൃതിയോടുള്ള സ്നേഹം, ശാസ്ത്രത്തോടുള്ള അഗാധമായ പ്രതിബദ്ധത എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള കൃതികൾ മലയാളത്തിലെ ബാലസാഹിത്യ വിഭാഗത്തിൽ ശ്രദ്ധേയമായി നിലകൊള്ളുന്നു. “ടാറ്റ ട്രസ്റ്റ് പരാഗ് ഇനീഷ്യേറ്റീവിന്റെ ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ബാലസാഹിത്യകാരൻ, ആശയവിനിമയം എന്നീ നിലകളിൽ എന്റെ കരിയറിലെ ഒരു പുതിയ തുടക്കമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു“ പ്രൊഫ. ശിവദാസ് പറഞ്ഞു.
ഡോ എം എം ബഷീർ, പോൾ സക്കറിയ, ഷെറിലിൻ റഫീക്ക്, സുനീത ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. “കഴിഞ്ഞ 50 വർഷമായി കുട്ടികൾക്ക് വേണ്ടിയുള്ള രചനകളിൽ ഉൾപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ വിഷയങ്ങളും വിഭാഗങ്ങളും ശ്രദ്ധേയമാണ്. ബാലസാഹിത്യത്തിലെ ശാസ്ത്രീയ വിജ്ഞാനത്തിന്റെ തുടക്കക്കാരനും അദ്ദേഹമാണ്“ ജൂറി പറഞ്ഞു.
ചിത്രകാരന്മാരുടെ വിഭാഗത്തിൽ മുംബൈ സ്വദേശിയായ ദീപ ബാലസവർ പുരസ്‌കാരം നേടി. ഈ വിഭാഗത്തിൽ, ഏത് ഭാഷയിൽ നിന്നുമുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു. “കുട്ടികൾക്കായി പുസ്തകങ്ങൾ തയ്യാറാക്കുക എന്നത് ഒരു പദവിയും വലിയ ഉത്തരവാദിത്തവുമാണ്. ഈ അവാർഡ് എനിക്ക് ധൈര്യവും ഞാൻ ചെയ്യുന്നത് തുടരാനുള്ള പ്രതീക്ഷയും നൽകുന്നു. കുട്ടികളെ വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുമ്പോൾ, അവരുടെ ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കാനും അവരുടെ ലോകം മാറ്റാനുമുള്ള ഉപകരണങ്ങളാണ് ഞങ്ങൾ അവർക്ക് നൽകുന്നത്“ ദീപ പറഞ്ഞു.
“ഇന്ത്യൻ ഭാഷകളിലെ യഥാർത്ഥവും ആകർഷകവും ഗുണനിലവാരമുള്ളതുമായ ബാലസാഹിത്യങ്ങൾ ഒരു വായനാ സംസ്കാരം വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിർണായകമാണ്. രചയിതാക്കൾക്കും ചിത്രകാരന്മാർക്കുമുള്ള ബിഗ് ലിറ്റിൽ ബുക്ക് അവാർഡിന്റെ ആറാമത് പതിപ്പ്, ഈ സുപ്രധാന മേഖലയ്ക്ക് മാറ്റമുണ്ടാക്കിയ പ്രതിബദ്ധതയുള്ള കലാകാരന്മാരുടെ മികച്ച സംഭാവനകളെ ആദരിക്കുന്നതിനുള്ള മാർഗമാണ്. വിജയികളെ ഞങ്ങൾ അഭിനന്ദിക്കുകയും അവരുടെ സൃഷ്ടിയുടെ വിപുലമായ പ്രചരണത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു“ ടാറ്റ ട്രസ്റ്റിന്റെ വിദ്യാഭ്യാസ മേധാവി, അമൃത പട്‌വർധൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.