എന്തിനെയും ഏതിനെയും കുറിച്ച് കുറ്റം പറയാതെ ഒരു ദിവസം പോലും കടന്നുപോകാത്തവർ വിരളമാണ്. ഗോസിപ്പ് പറയുന്നതിൽ അല്ലെങ്കിൽ കുറ്റം പറയുന്നത് പ്രധാനമായും പ്രായമായവരും സ്ത്രീകളുമാണെന്ന് ചിലപ്പോഴെങ്കിലും നമ്മൾ ചിന്തിക്കാറുണ്ട്. എന്നാൽ, ഈ ധാരണകളെല്ലാം തച്ചുടച്ചിരിക്കുകയാണ് ഒരു പഠനറിപ്പോർട്ട്.
പ്രായമായവരേക്കാൾ ഗോസിപ്പ് പറയുന്നതിൽ ഒന്നാമത് നിൽക്കുന്നത് യുവജനങ്ങൾ തന്നെയാണ്. ആരാണ് ഏറ്റവും കൂടുതൽ ഗോസിപ്പ് പറയുന്നത്, എന്തിനെക്കുറിച്ചാണ് ഗോസിപ്പ് പറയുന്നത്, എപ്പോഴെക്കെയാണ് ഗോസിപ്പ് പറയാൻ സമയം കണ്ടെത്തുന്നത് എന്നതിനെക്കുറിച്ചെല്ലാം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്.
എന്നാൽ, ഗോസിപ്പ് പറയുന്നത് അത്ര മോശം കാര്യമൊന്നുമല്ലെന്നാണ് പഠനം പറയുന്നത്. 'ആരാണോ ഒപ്പമില്ലാത്തത് അവരെക്കുറിച്ച് പറയുന്നതാണ് ലളിതമായി പറഞ്ഞാൽ ഗോസിപ്പ്. അത് ചിലപ്പോൾ നല്ലതാകാം ആർക്കുമാർക്കും ദോഷമില്ലാത്തതാകാം അല്ലെങ്കിൽ മോശമാകാം' - പഠനത്തിന് നേതൃത്വം നൽകിയ ബി.എം.സി മെഡിസിൻ തലവൻ മേഗൻ റോബ്ബിൻസ് പറഞ്ഞു.
പഠനത്തിന്‍റെ ഭാഗമായി 467 ആളുകളെയാണ് സംഘം നിരീക്ഷിച്ചത്. അതിൽ 269 സ്ത്രീകളും 198 പുരുഷൻമാരും ഉൾപ്പെടുന്നു. 18 മുതൽ 58 വയസു വരെ പ്രായമുള്ളവരെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. ഇവരിൽ ഇലക്ട്രോണിക്കലി ആക്ടിവേറ്റഡ് റെക്കോർഡർ ഘടിപ്പിച്ചിരുന്നു. ദിവസം മുഴുവനുമുള്ള ഇവരുടെ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഫലം.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇതാണ്,
പ്രായമായവരേക്കാൾ കൂടുതൽ ഗോസിപ് പറയുന്നത് ചെറുപ്പക്കാരാണ്.
ആളുകൾ വർത്തമാനം പറയുന്നതിൽ 14 ശതമാനവും ഗോസിപ് ആണ്
പറയുന്ന ഗോസിപ്പിൽ നാലിൽ മൂന്നും ആർക്കുമാർക്കും ദോഷമില്ലാത്ത ഗോസിപ്പ് ആണ്
എന്നാൽ, പോസിറ്റീവ് ഗോസിപ്പ് പറയുന്നതിന്‍റെ ഇരട്ടിയാണ് നെഗറ്റീവ് ഗോസിപ്പ്
അന്തർമുഖരേക്കാൾ ബഹിർമുഖരാണ് ഏറ്റവും കൂടുതൽ ഗോസിപ്പ് പറയുന്നത്
പുരുഷന്മാരേക്കാൾ സ്ത്രീകളാണ് ഗോസിപ് പറയുന്നതിൽ മുമ്പിൽ
ദരിദ്രരും കുറഞ്ഞ വിദ്യാഭ്യാസം ഉള്ളവരും ഗോസിപ്പ് പറയുന്നത് കുറവാണ്.
ഇവരേക്കാൾ സമ്പന്നരും വിദ്യാസമ്പന്നരുമായ ആളുകളാണ് കൂടുതൽ ഗോസിപ്പ് പറയുന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ban gossips, Gossip