കുട്ടികൾക്ക് അമ്മമാരുമായി പ്രത്യേകമായ ബന്ധമുണ്ട് എന്നത് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ അമ്മയുടെ വേർപാട് വിശ്വസിക്കാനാകാത്ത ഒരു മകൻ തന്റെ അമ്മയുടെ മൃതശരീരം കുഴിമാടത്തിൽ നിന്ന് പുറത്തെടുക്കുകയും രാസവസ്തുക്കൾ ഉപയോഗിച്ച് വീട്ടിലെ സോഫയിൽ സൂക്ഷിക്കുകയും ചെയ്യുന്നത് അസാധാരണമാണ്. 13 വർഷമാണ് ആ മകൻ അമ്മയുടെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചത്. അയാൾ ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
പോളണ്ടിലെ റാഡ്‌ലിൻ നിവാസിയായ മരിയൻ എൽ ആണ് അമ്മയുടെ മൃതദേഹം 13 വർഷം മമ്മിഫൈ ചെയ്ത് സൂക്ഷിച്ചത്. അയാളുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക തോന്നിയ മരിയന്റെ ഭാര്യയുടെ സഹോദരൻ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിൽ 13 വർഷം മുൻപ് മരണപ്പെട്ട അയാളുടെ അമ്മയുടെ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു.
2010 ലാണ് മരിയന്റെ അമ്മ ജഡ്‌വിഗ എൽ മരിച്ചത്. ഇവരുടെഭൗതിക ശരീരം അതേ മാസം 16ന് സംസ്‌കരിക്കപ്പെട്ടിരുന്നു എന്ന് ഡിഎൻഎ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ജില്ലാ പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നുള്ള ജോവാന സ്‌മോർസെവ്‌സ്‌ക പറഞ്ഞു. അവരുടെ ശവക്കുഴിയിൽ നടത്തിയ പരിശോധനയിൽ അത് ശൂന്യമാണെന്ന് ബോധ്യപ്പെട്ടു. അമ്മയുടെ മൃതദേഹം കുഴിച്ചിട്ട ഉടൻ തന്നെ മരിയൻ അത് പുറത്തെടുത്ത് മമ്മിയാക്കി.
മരിയൻ മൃതദേഹം തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവിടെ വച്ച് തന്നെ രാസവസ്തുക്കൾ ഉപയോഗിച്ച് സംരക്ഷിച്ചിരുന്നു എന്നാണ് പോലീസ് കരുതുന്നത്. ജഡ്‌വിഗയെ അടക്കം ചെയ്ത സെമിത്തേരിയിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണ് മരിയന്റെ വീട്. മൃതദേഹം മമ്മിയാക്കാനും സംരക്ഷിക്കാനും മരിയൻ രാസവസ്തുക്കൾ ഉപയോഗിച്ചു എന്നതിലേക്കാണ് എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നതെന്ന് ജില്ലാ പ്രോസിക്യൂട്ടർ ഓഫീസ് മേധാവി മാർസിൻ ഫെൽസ്റ്റിൻസ്കി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death Case, Mother, Son