താജ്മഹല്‍ ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍, യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (UNESCO) പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള സ്ഥലമാണ്. സിറ്റാംഗോ ട്രാവല്‍ പങ്കുവെച്ച ഡാറ്റ പ്രകാരം, ആളുകള്‍ ഏറ്റവും കൂടുതല്‍ സേർച്ച് ചെയ്ത സ്ഥലം കൂടിയാണിത്. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച ശവകുടീരമാണ് താജ്മഹല്‍ (Taj mahal). ഒരു മാസത്തിനുള്ളില്‍ 14 ലക്ഷം പേര്‍ ഈ പൈതൃക കേന്ദ്രത്തെക്കുറിച്ച് (heritage site) അറിയാൻ തിരച്ചില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞതിലൂടെ യാത്രക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി താജ്മഹല്‍ മാറിയെന്ന് സിറ്റാംഗോ പങ്കുവെച്ച ഡാറ്റ വെളിപ്പെടുത്തുന്നു.
താജ്മഹല്‍ - സ്‌നേഹത്തിന്റെ പ്രതീകം
സ്നേഹത്തിന്റെ പ്രതീകമായി പലപ്പോഴും കണക്കാക്കപ്പെടുന്ന സ്മാരകമാണ് താജ്മഹല്‍. 1631ല്‍ തന്റെ ഭാര്യ മുംതാസിന്റെ സ്മരണയ്ക്കായിട്ടാണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഈ കുടീരം പണികഴിപ്പിച്ചത്. മുംതാസ് മഹലിനെയും ഷാജഹാനെയും താജിന്റെ കുംഭഗോപുരത്തിനടിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. താജ്മഹലിലെ പ്രധാന ശവകുടീരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷത്തിലേറെ സമയമെടുത്തതായി പറയപ്പെടുന്നു. മുഗള്‍ വാസ്തുവിദ്യയുടെ പ്രധാന സവിശേഷതയായ ഒരു മസ്ജിദും അസംബ്ലി ഹാളും വിപുലമായ പൂന്തോട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. വെളുത്ത മാര്‍ബിള്‍ ഗോപുരത്തിന് 171 മീറ്റര്‍ ഉയരമുണ്ട്. പ്രധാന ശവകുടീര സമുച്ഛയത്തിന്റെ നാല് മൂലകളിലായി നാല് വലിയ മിനാരങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതിച്ഛായയെയാണ് അടയാളപ്പെടുത്തുന്നത്.
ഗോപുരത്തിന് മുകളിലുള്ള ഫിനിയല്‍ എന്ന ലോഹ സ്തൂപം വളരെ പ്രത്യേകതകളുള്ളാണ്. ഫിനിയലിന്റെ മുകളിലായി ചന്ദ്രക്കലയുടെ ഒരു ഫലകവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഇസ്ലാമിക മതത്തിന്റെ പ്രതീകമായ കണക്കാക്കപ്പെടുന്നു. എന്നാല്‍ യു ആകൃതിയില്‍ ആകാശത്തേക്ക് ചൂണ്ടി നില്‍ക്കുന്ന ചന്ദ്രന്റെ അവസാന ഭാഗം ഒരു ത്രിശൂലത്തോട് സാമ്യമുള്ളതാണ്. ഇത് ഹിന്ദു ദൈവമായ ശിവന്റെ പ്രതീകമാണ്. യമുനയുടെ തീരത്തുള്ള ഈ വെളുത്ത സ്മാരകത്തിന് എതിര്‍വശത്ത് ഒരു കറുത്ത ശവകുടീരം നിര്‍മ്മിക്കാന്‍ ഷാജഹാൻ ആഗ്രഹിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
സിറ്റാംഗോ ഡാറ്റ പ്രകാരം, താജ്മഹലിനെ കൂടാതെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ മറ്റ് പൈതൃക സ്ഥലമാണ് പെറുവിലെ മാച്ചു പിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്, യുകെയിലെ സ്റ്റോണ്‍ഹെഞ്ച് എന്നിവയാണ് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടിയ മറ്റ് അത്ഭുതങ്ങള്‍. അതിശയകരമായ വാസ്തുവിദ്യകള്‍ കൊണ്ട് ഇന്‍ക വംശജര്‍ തീര്‍ത്ത അത്ഭുതമാണ് പെറുവിലെ മാച്ചു പിച്ചു. 1450-ല്‍ ഇന്‍ക ചക്രവര്‍ത്തിയുടെ ഒരു തോട്ടമായാണ് ഇത് നിര്‍മ്മിച്ചതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. എന്നാല്‍ 1911ലാണ് ഈ പ്രദേശത്തെക്കുറിച്ച് ലോകം അറിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.