കോട്ടയം: കിടപ്പുരോഗിയായ ഭർത്താവിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി അലയുന്നതിനിടെ യുവതിയുടെ കൺമുന്നിൽ നോട്ടുകെട്ടുകൾ. എന്നാൽ സത്യസന്ധത വെടിയാതെ പണം എണ്ണി നോക്കുക പോലും ചെയ്യാതെ രമ്യ അത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസം എരുമേലിയിലാണ് ഈ സംഭവം ഉണ്ടായത്. കനകപ്പലം വില്ലൻചിറ വീട്ടിൽ രമ്യയാണ് ഈ കഥയിൽ താരമായി മാറിയത്. രമ്യയുടെ സത്യസന്ധത മനസിലാക്കിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ പാരിതോഷികമായി 3000 രൂപ നൽകുകയും ചെയ്തു.
കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സക്ക് ചെലവേറിയ ഓപ്പറേഷന് പണം കണ്ടെത്താൻ വഴിയില്ലാതെ ആകെ ഉണ്ടായിരുന്ന സ്വർണം പണയം വെയ്ക്കാൻ എത്തിയപ്പോഴാണ് രമ്യ അഞ്ഞൂറ് രൂപയുടെ ഒരുകെട്ട് നോട്ട് കെട്ട് ശ്രദ്ധിച്ചത്. എരുമേലി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് നോട്ടുകെട്ട് കളർ്ഞുപോയ നിലയിൽ കണ്ടെത്തിയത്. കഷ്ടപ്പാടുകൾക്ക് ഇടയിൽ അലയുമ്പോഴും രമ്യയുടെ മനസ് ആ നോട്ടുകെട്ടുകൾക്ക് മുന്നിൽ അചഞ്ചലമായിരുന്നു. നോട്ടുകെട്ട് എടുത്ത് എണ്ണി നോക്കാതെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ രമ്യ നേരിട്ട് എത്തിച്ചു നൽകി.
ഹൃദയാഘാതത്തെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രമ്യയുടെ ഭർത്താവ്. നിർധന കുടുംബമായ ഇവർക്ക് ധനസഹായത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് അഭ്യർത്ഥന നടത്തിയത്. ബൈപ്പാസ് ശസ്ത്രക്രിയയുടെ ചെലവിനായാണ് ആകെയുള്ള സ്വർണാഭരണങ്ങൾ പണയം വെയ്ക്കാൻ രമ്യ പണമിടപാട് സ്ഥാപനത്തിൽ എത്തിയത്.
ഏതായാലും രമ്യയുടെ സത്യസന്ധതയെ പോലിസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. രമ്യ ചെയ്ത നല്ല കാര്യമറിഞ്ഞ സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമ മൂവായിരം രൂപ പാരിതോഷികമായി നൽകി. അടയാള സഹിതം ഉടമ എത്തിയാൽ തുക നൽകുമെന്നും അതുവരെ സ്റ്റേഷനിൽ രജിസ്റ്ററിൽ രേഖപ്പെടുത്തി പണം സൂക്ഷിക്കുകയാണെന്നും പോലിസ് അറിയിച്ചു.
കരൾ മാറ്റം വിജയം; സുബിഷും പ്രവിജയും വീട്ടിലേക്ക് മടങ്ങി
പൊതുജന ആരോഗ്യ രംഗത്ത് പുതിയ ചരിത്രം എഴുതി കോട്ടയം മെഡിക്കൽ കോളേജ് (Medical College Kottayam) തങ്ങളുടെ അടുത്ത ദൗത്യം വിജയത്തിൽ എത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന കരൾ മാറ്റ ശാസ്ത്രക്രിയ (Liver transplant) വിജയം കണ്ടു. ശാസ്ത്രക്രിയക്ക് വിധേയനായ തൃശൂർ സ്വദേശി സുബീഷും ഭാര്യ പ്രവിജയും ഇന്ന് രാവിലെ ആശുപത്രി വിട്ടു. ആരോഗ്യ മന്ത്രി വീണ ജോർജ് ഇരുവരെയും യാത്രയാക്കാൻ എത്തിയിരുന്നു.
ഏറെ സന്തോഷവും ആശ്വാസവും തോന്നുന്നു എന്ന് ശാസ്ത്രക്രിയക്ക് വിധേയനായ സുബീഷ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ മികച്ച പരിചരണമാണ് കിട്ടിയത്. എല്ലാവർക്കും നന്ദി പറയുന്നു എന്നും സുബീഷ് പറഞ്ഞു. സർക്കാരിന്റെ വലിയ ദൗത്യത്തിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും സുബീഷ് പറഞ്ഞു. ഭാര്യ പ്രവിജയും ചികിത്സയിൽ സന്തോഷം പ്രകടിപ്പിച്ചു. ഡോക്ടർ എല്ലാവരും ഡോക്ടർമാർ ആയല്ല തങ്ങളോട് പെരുമാറിയത്. അത്രയും നല്ല സ്നേഹ പരിചരണം ആണ് ലഭിച്ചത് എന്നും പ്രവിജ പറഞ്ഞു.
പൊതു ആരോഗ്യരംഗത്തെ നിർണായക ചുവട് വയ്പാണ് ഉണ്ടായിരിക്കുന്നത് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അടുത്ത ഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കും എന്നും മന്ത്രി പറഞ്ഞു. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സജ്ജമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതായി മന്ത്രി പറഞ്ഞു. ഇത് കൂട്ടായ്മയുടെ വിജയമാണ്. ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദനം അറിയിച്ചു.
തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷിന് (40) പ്രണയ ദിനത്തിൽ ആണ് ഭാര്യ പ്രവിജ (34)കരൾ പകുത്ത് നൽകിയത്. രാവിലെ 6 ന് ആരംഭിച്ച ശസ്ത്രക്രീയ രാത്രി 10 മണിയോടെ ആണ് അവസാനിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ എസ് സിന്ധുവിൻ്റെ നേതൃത്വത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ടെക് നീഷ്യന്മാർവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രീയ നടന്നത്.
Also Read- Jayanti Janata | കാത്തിരിപ്പിനൊടുവിൽ 'ജയന്തി ജനത' വരുന്നു; മാർച്ച് 31 മുതൽ ഓടിത്തുടങ്ങും
മുൻപ് പലതവണ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായിരുന്നെങ്കിലും ചില ഔദ്യോഗിക തടസങ്ങൾ നേരിട്ടതിനാൽ നടന്നിരുന്നില്ല. പിന്നീട് നടത്തുവാൻ ശ്രമിച്ചപ്പോൾ രോഗിക്കും ദാതാവിനും കോവിഡ് ബാധിച്ചു. ഇരുവരും കോവിഡ് വിമുക്തരായപ്പോൾ ദാതാവിന് ശാരീരിക അസ്വസ്ഥത നേരിട്ടതിനാൽ പിന്നീടും ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇരുവരേയുടേയും കോവിഡ് പരിശോധ നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെയാണ് ജനുവരി 14 ശസ്ത്രക്രിയ ചെയ്യുവാൻ തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam news, Life positive